മാന്നാർ: അങ്കണവാടികളിലെ മുറ്റം നിറയെ പച്ചക്കറി കൊണ്ട് നിറയ്ക്കാൻ പദ്ധതിയായി. ചെടിച്ചട്ടികളിൽ പച്ചക്കറി കൃഷി ചെയ്യാനുള്ള പദ്ധതി നടപ്പിലാക്കുകയാണ് മാന്നാർ പഞ്ചായത്ത്. 25 ചെടിച്ചട്ടികളും അതിനാവശ്യമായ നടീൽ മിശ്രിതങ്ങളും തൈകളും ഓരോ അങ്കണവാടികൾക്കും നൽകി പഞ്ചായത്തിലെ 28 അങ്കണവാടികളിലും പദ്ധതിക്കു തുടക്കം കുറിക്കുകയാണ്.
മാന്നാർ പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ, കൃഷിഭവൻ, കുടുംബശ്രീ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, മാന്നാർ അസി. എൻജിനിയറുടെ കാര്യാലയം, പെർഫോമൻസ് ഓഡിറ്റ് എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ഒത്തൊരുമിച്ച് പഞ്ചായത്ത് ഓഫീസ് വളപ്പിൽ ചെടിച്ചട്ടികളിൽ കൃഷിചെയ്ത് നടപ്പിലാക്കി വിജയിച്ച ഹരിതജീവനം പദ്ധതിയിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അങ്കണവാടികളിലേക്ക് പച്ചക്കറി കൃഷി എത്തിക്കുന്നത്.
ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി, ഹരിത ജീവനം പദ്ധതി എന്നിവ ആവിഷ്കരിച്ച് നടപ്പിലാക്കിയ മാന്നാർ കൃഷി ഓഫീസർ പി.സി. ഹരികുമാർ തന്നെയാണ് അങ്കണവാടികളിലെ ചെടിച്ചട്ടി കൃഷിയുടെ പിന്നിലും. ഒരു അങ്കണവാടിക്ക് ചെലവാകുന്ന നാലായിരം രൂപയിൽ മൂവായിരം രൂപ പഞ്ചായത്തും ആയിരം രൂപ പിടിഎ വഴിയോ സ്പോസർമാർ മുഖേനയോ കണ്ടെത്തണം.
പ്ലാസ്റ്റിക്
ഗ്രോബാഗുകൾ
ചെടിച്ചട്ടികൾക്കു
വഴിമാറുന്നു
പ്ലാസ്റ്റിക് ഗ്രോബാഗുകളിലെ പച്ചക്കറികൃഷി നിരുത്സാഹപ്പെടുത്തിക്കൊണ്ട് പച്ചക്കറി വികസനപദ്ധതിയിൽ കണ്ടെയ്നർ കൾട്ടിവേഷന്റെ ഭാഗമായി സംസ്ഥാനസർക്കാർ ചെടിച്ചട്ടികളിലെ കൃഷിരീതി നടപ്പിലാക്കി വരികയാണ്. മാന്നാർ പഞ്ചായത്തിലും പ്രാരംഭ നടപടികൾ ആരംഭിച്ചു.
അപേക്ഷ നൽകി രണ്ടായിരംരൂപ ഉപഭോക്തൃവിഹിതം അടച്ച നാല്പതു കർഷകർക്ക് ചെടിച്ചട്ടികളും അതിനാവശ്യമായ നടീൽ മിശ്രിതങ്ങളും തൈകളും കൃഷിഭവനിലൂടെ വിതരണം ചെയ്യും. ആദ്യഘട്ടമെന്ന നിലയിൽ ഇരുപതു പേർക്ക് വിതരണം ചെയ്യാനുള്ള ചട്ടികൾ എത്തിയിട്ടുണ്ട്. സ്ഥലപരിമിതിമൂലം കൃഷി ചെയ്യാൻ കഴിയാത്ത നിരവധിപേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
അങ്കണവാടി മുറ്റത്ത് ഇനി പച്ചക്കറികൾ നിറയും
10:25 PM Nov 28, 2022 | Deepika.com