റെനീഷ് മാത്യു
ഉദയഗിരി (ആലക്കോട് ): പരന്പരാഗത കൃഷികളിൽ നഷ്ടം സംഭവിച്ചപ്പോൾ വേറിട്ട കൃഷിരീതിയിൽ വിജയകരമായി മുന്നോട്ടുപോകുകയാണ് പുല്ലരി തൊമരക്കാട്ടെ മണിമലത്തറപ്പിൽ ബാബു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണുന്ന ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലാണ് ബാബുവിന്റെ വിജയം. തുച്ഛമായ മുതൽമുടക്കിൽ മെച്ചപ്പെട്ട വരുമാനവും ലഭിച്ചുകൊണ്ടിരിക്കുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഹൈലോസീറസ് എന്ന കള്ളിച്ചെടിയിലാണ് ഡ്രാഗൺ ഫ്രൂട്ട് ഉണ്ടാകുന്നത്. മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് വ്യാപകമായി ഇതിന്റെ കൃഷിയുള്ളത്. പിത്തായപ്പഴം എന്നാണ് ഇതിന്റെ മറ്റൊരു പേര്. വ്യാളിപ്പഴമെന്നും വിളിക്കാറുണ്ട്. മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതിനാൽ ഈ കൃഷി ഇപ്പോൾ വ്യാപകമായിരിക്കുകയാണ്.
യൂ ട്യൂബിൽ നോക്കി പഠിച്ചു
ഫേസ്ബുക്കിലൂടെയാണ് കൊല്ലം സ്വദേശിയായ ഒരാൾ നടത്തുന്ന ഡ്രാഗൺ ഫ്രൂട്ട് കൃഷിയെക്കുറിച്ച് ബാബു അറിയുന്നത്. കൃഷിയുടെ രീതികളെക്കുറിച്ച് പഠിച്ചത് യൂട്യൂബ് വീഡിയോ വഴിയും. വീഡിയോയുടെ അടിയിലുള്ള നന്പറിൽ ബന്ധപ്പെട്ട് തൈകൾ വാങ്ങി. പിന്നെ കേട്ടറിഞ്ഞ അറിവിൽ തൈകൾ വാങ്ങി നട്ടു. ഇപ്പോൾ രണ്ടര വർഷമായി സജീവമായി രീതിയിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുകയാണ്. 2019 ൽ അഞ്ചു തൈകളുമായി തുടങ്ങിയ കൃഷി ഇന്ന് വ്യാപകമായ രീതിയിലേക്ക് മാറിയിരിക്കുന്നു.
ലഭിക്കുന്നത് മെച്ചപ്പെട്ട വരുമാനം
ഒരു ഡ്രാഗൺ ഫ്രൂട്ടിന് 20 വർഷത്തെ ആയുസാണുള്ളത്. പത്തടി ഉയരത്തിലുള്ള സിമന്റ് പൈപ്പിലാണ് ഡ്രാഗൺ ഫ്രൂട്ടിന്റെ വള്ളികൾ കയറ്റിവിടുന്നത്. പൈപ്പ് ഒന്നരയടി താഴ്ചയിലാണ് കുഴിച്ചിടുന്നത്.150 രൂപയാണ് നിലവിൽ ഒരു തൈയുടെ വില. ഒരു പോസ്റ്റിൽ മൂന്നോ നാലോ തൈകൾ കയറ്റിവിടാൻ സാധിക്കും.
ചാണകപ്പൊടിയും ചപ്പുകളും മാത്രം മതി വളമായി. കായ്ച്ചു തുടങ്ങിയാൽ 60 ദിവസത്തിനുള്ളിൽ തന്നെ പറിക്കാം. തുടക്കത്തിൽ ആയിരം രൂപ മുടക്കി കഴിഞ്ഞാൽ 20 വർഷത്തേക്ക് പിന്നെ മുതൽമുടക്കില്ലാതെ ആദായം ലഭിക്കും. ഒരേക്കർ സ്ഥലത്ത് 700 ഡ്രാഗൺ ഫ്രൂട്ട് നടുവാൻ സാധിക്കും. ആറുമുതൽ എട്ടടിവരെയുള്ള അകലത്തിൽ വേണം നടുവാൻ. ഡ്രാഗൺ ഫ്രൂട്ട്സിനെ രോഗ-കീടബാധ കാര്യമായി ബാധിക്കാറില്ലെന്നും ബാബു പറയുന്നു. ഒരേക്കർ സ്ഥലത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷി നടത്തിയാൽ വർഷം 15 ലക്ഷം രൂപയുടെ വരുമാനമെങ്കിലും ലഭിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.
ഒന്നര വർഷത്തിനുള്ളിൽ ഫലം
ഡ്രാഗൺ ഫ്രൂട്ടിന്റെ ചുവന്ന ഇനത്തിലുള്ള അമേരിക്കൻ ബ്യൂട്ടിയാണ് കൃഷി ചെയ്യുന്നതെന്ന് ബാബു പറയുന്നു. നട്ടുകഴിഞ്ഞാൽ ഒന്നരവർഷത്തിനുള്ളിൽ കായ്ച്ചുതുടങ്ങും. ആദ്യവർഷം ഒന്നോ രണ്ടോ കായ്കൾ മാത്രമാണ് കായ്ക്കുന്നത്. കായ് ഒന്നിന് 400 ഗ്രാം മുതൽ 700 ഗ്രാം വരെ തൂക്കമുണ്ടാകും.
ഉഷ്ണമേഖലാ പ്രദേശങ്ങളിലുള്ള കൃഷിയായതുകൊണ്ട് അധികം വെള്ളത്തിന്റെ ആവശ്യം വരുന്നില്ല. ആഴ്ചയിൽ ഒരുപ്രാവശ്യം വേണമെങ്കിൽ നനയ്ക്കാം. നിലവിൽ എട്ടുമുതൽ പത്തുവരെ കായ്കൾ ഒരു ഡ്രാഗൺ ഫ്രൂട്ടിൽനിന്നു വർഷത്തിൽ ലഭിക്കും. കിലോയ്ക്ക് 250 രൂപയാണ് വില. രണ്ടായിരം രൂപയുടെ വരുമാനമെങ്കിലും ഒരു ചെടിയിൽനിന്നു വർഷത്തിൽ ലഭിക്കും. കൂടാതെ ഇതിന്റെ തൈകൾക്കും ആവശ്യക്കാരേറെയാണ്. മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് കായ്കൾ ഉണ്ടാകുന്നത്.
നടുന്നതിന് പ്രത്യേക സമയമൊന്നുമില്ല, എപ്പോൾ വേണമെങ്കിലും ഡ്രാഗൺ ഫ്രൂട്ട് കൃഷി ആരംഭിക്കാം. ബാബു തളിപ്പറന്പ് മാർക്കറ്റിലാണ് പ്രധാനമായും വില്പന നടത്തുന്നത്. ഡ്രാഗൺ ഫ്രൂട്ട്സ് വാങ്ങുവാൻ സമീപ പ്രദേശങ്ങളിൽനിന്ന് വീട്ടിലേക്കും ആളുകൾ വരാറുണ്ട്. ഡ്രാഗൺ ഫ്രൂട്ട്സിനു പുറമെ മീനുകളെയും ആടുകളെയും വളർത്തുന്നുണ്ട്.
ഭാര്യ: മിനി. സിറിയക്ക്, മെർലിൻ, അബിൻ എന്നിവർ മക്കളാണ്.
പുല്ലരിയിലുണ്ട് " അമേരിക്കൻ ബ്യൂട്ടി '
01:14 AM Nov 28, 2022 | Deepika.com