മണ്ണാർക്കാട് : കരടിയോട്ടിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചുവെന്ന് കർഷകർ.
കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന് കരടിയോടാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടാനകൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത്.
കഴിയുന്ന പ്രതിരോധ മാർഗമെല്ലാം കർഷകർ ചെയ്യുന്നുണ്ടെങ്കിലും കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങുന്നത് തടയാനാവുന്നില്ലെന്ന് കർഷകർ പറഞ്ഞു.
വൈദ്യുത കന്പി വേലിയോ ട്രഞ്ചോ വനാതിർത്തിയിൽ സ്ഥാപിച്ച് കാർഷിക വിളകൾ സംരക്ഷിക്കുന്നതിന് സർക്കാർ തയ്യാറാവണമെന്നാണ് കർഷകർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
അഷ്റഫ് താളിയിൽ, ഖാദർ താളിയിൽ, മൊയ്തുപ്പു ചെറുതാളിയിൽ, മുഹമ്മദ് ഓടക്കുഴിയിൽ, മുത്തു കണക്കാഞ്ചേരി, ഖമറുദ്ദീൻ താളിയിൽ, അബ്ദു ഓടക്കുഴിയിൽ എന്നിവരുടെ തെങ്ങ്, കവുങ്ങ്, റബർ എന്നീ കൃഷികളാണ് നശിപ്പിച്ചത്.
ഇരുന്നൂറോളം കവുങ്ങുകളും നൂറോളം തെങ്ങുകളും റബറുകളും നശിപ്പിച്ചിട്ടുണ്ടെന്ന് കർഷകർ പറഞ്ഞു.
കഴിഞ്ഞ മൂന്നു ദിവസം ഈ മേഖലയിൽ കാട്ടാനകളുടെ വിളയാട്ടമായിരുന്നു. വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചെങ്കിലും വന്നു നോക്കി പോയതല്ലാതെ മറ്റു നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് കർഷകർ പറഞ്ഞു.
ഈ മേഖലയിൽ മുന്പ് വ്യാപകമായി വാഴ കൃഷി ചെയ്തിരുന്നു. എന്നാൽ കാട്ടാന ശല്യം കാരണം കഴിഞ്ഞ രണ്ടു വർഷമായി വാഴകൃഷി ചെയ്യുന്നില്ല.
ഇപ്പോൾ തെങ്ങും കവുങ്ങും റബറുമെല്ലാം കാട്ടാനകൾ നശിപ്പിക്കുന്ന അവസ്ഥയിലാണ്. വൈകാതെ ഈ കൃഷികളും ഉപേക്ഷിക്കേണ്ടി വരുമെന്നാണ് കർഷകർ പറയുന്നത്.
വിഷയത്തിന്റെ ഗൗരവം മനസിലാക്കി കൃഷിവകുപ്പും സർക്കാരും വനം വകുപ്പും കാര്യക്ഷമമായി ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്ന് വർഷമായി വന്യമൃഗങ്ങൾ നശിപ്പിച്ച കൃഷികൾക്ക് വനം വകുപ്പോ കൃഷിവകുപ്പോ നഷ്ടപരിഹാരം നല്കുന്നില്ലെന്നും കർഷകർക്ക് പരാതിയുണ്ട്.
ഈ വിഷയത്തിൽ സർക്കാർ ഇടപെട്ട് പരിഹാരം കാണണമെന്നും ആവശ്യമുയർന്നു.
കരടിയോട്ടിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു
12:43 AM Nov 28, 2022 | Deepika.com