ഒറ്റപ്പാലം: പത്തൊന്പതാം മൈലിലെ താമരക്കുളത്തിൽ ലൈഫ് ഗാർഡ് സേവനം വേണമെന്നാവശ്യം. ഇന്നലെ കുളിക്കാനിറങ്ങിയ ബാലൻ കുളത്തിൽ മുങ്ങിമരിച്ചിരുന്നു. കുളം നവീകരിച്ചതോടെ സ്വിംമ്മിംഗ് പൂളിന് സമാനമായ നിലയിലാണ് താമരക്കുളം. പുറത്തേക്ക് അതിമനോഹരമാ ണെങ്കിലും കുളത്തിന്റെ ആഴങ്ങളിൽ മരണം ഒളിച്ചിരിപ്പുണ്ട്. ഇത് അറിയാതെയാണ് നീന്തൽ അറിയാത്തവരും അറിയുന്നവരും കുളത്തിലേക്ക് കുളിക്കാനും നീന്തിത്തുടിക്കാനും എത്തിക്കൊണ്ടിരിക്കുന്നത്. നവീകരിച്ചതിന് ശേഷം ടൂറിസ്റ്റ് കേന്ദ്രത്തെ പോലെയാണ് ആളുകൾ ഇവിടേക്കെത്തുന്നത്.
മുതിർന്നവരും, കൊച്ചു കുട്ടികളും നീന്താനും, നീന്തൽ പഠിക്കാനും, കാഴ്ചക്കാരായും വന്നു കൊണ്ടിരിക്കുന്നുണ്ട് . ഇത്തരത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ എത്തിയതായിരുന്നു മുഹമ്മദ് സിനാൻ. ഇനിയും താമരക്കുളത്തിൽ ഇതു പോലുള്ള ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ വേണ്ട കാര്യങ്ങൾ എത്രയും പെട്ടെന്ന് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മതിയായ സുരക്ഷ ഏർപ്പെടുത്താത്ത പക്ഷം ഇനിയും ഇവിടെ നിരവധി ജീവനുകൾ വെള്ളത്തിന്റെ ആഴങ്ങളിൽ അലിഞ്ഞു ചേരുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
"താമരക്കുളത്തിൽ ലൈഫ് ഗാർഡ് സേവനം ലഭ്യമാക്കണം'
12:41 AM Nov 28, 2022 | Deepika.com