ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി (എസി) റോഡിന്റെ നവീകരണ ജോലികള്‍ ഇതുവരെ പൂർത്തിയായത് 60 ശതമാനമെന്ന് അധികൃതർ. 649.76 കോടി രൂപ വിനിയോഗിച്ചാണ് എസി റോഡ് പുനര്‍നിര്‍മിക്കുന്നത്. പിണറായി വിജയന് സര്‍ക്കാരിന്റെ ഒന്നാം മന്ത്രിസഭയുടെ കാലത്ത് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് മുന്‍കൈയെടുത്താണ് 2020 ഡിസംബറില്‍ റോഡിന്റെ നിര്‍മാണം ആരംഭിച്ചത്. 2023 നവംബറോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതികളില്‍ ഒന്നായി ഇതിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഞ്ചു
മേൽപ്പാലങ്ങൾ
പ്രളയത്തെ അതിജീവിക്കാവുന്ന തരത്തിലാണ് റോഡ് പുനര്‍നിര്‍മിക്കുന്നത്. അഞ്ചു മേല്‍പ്പാലങ്ങള്‍, നാലു വലിയ പാലങ്ങള്‍, പതിന്നാല് ചെറുപാലങ്ങള്‍, മൂന്നു കോസ്വേകള്, നടപ്പാതകള്‍ എന്നിവ ഉള്‍പ്പെടെ സെമി എലിവേറ്റഡ് ഹൈവേ ആയാണ് റോഡിന്റെ നവീകരണം.
മേല്‍പ്പാലങ്ങളില്‍ നസ്രത്, ജ്യോതി ജംഗ്ഷന് എന്നിവിടങ്ങളിലെ നിര്‍മാണ ജോലികള്‍ 95 ശതമാനവും പൂര്‍ത്തിയായി. മങ്കൊമ്പില്‍ 81 ശതമാനവും ഒന്നാംകരയില്‍ 72 ശതമാനവും പണ്ടാരക്കാളത്ത് 56 ശതമാനവും പൂര്‍ത്തിയായി. ആകെ നിര്‍മിക്കുന്ന 14 ചെറിയ പാലങ്ങളില്‍ ഒന്‍പതെണ്ണവും 65 കള്‍വെര്‍ട്ടുകളില്‍ 57 എണ്ണവും നിര്‍മിച്ചുകഴിഞ്ഞു.
മുട്ടാറിൽ ഭൂമി
ഏറ്റെടുക്കൽ
കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി, മുട്ടാര്‍ എന്നിവിടങ്ങളില്‍ വലിയ പാലങ്ങളും നിര്‍മിക്കുന്നുണ്ട്. കിടങ്ങറ, നെടുമുടി പാലങ്ങളുടെ നിര്‍മാണം 95 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. പള്ളാത്തുരുത്തിയില്‍ പാലം നിര്‍മിക്കാനുള്ള സിഒഎസ് സമര്‍പ്പിച്ചിട്ടുണ്ട്. മുട്ടാര്‍ പാലം നിര്‍മിക്കാനുള്ള ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുകയാണ്. മൂന്നു ലെയറുകളിലായാണ് ടാറിംഗ് നടത്തുന്നത്. നിലവില്‍ എട്ടര കിലോമീറ്റര്‍ ഭാഗത്ത് ആദ്യ ലെയര്‍ ടാറിംഗ് നടത്തി. 12 കിലോമീറ്ററോളം ദൂരത്തു മെറ്റലിംഗും പൂര്‍ത്തിയാക്കി.
13 കിലോമീറ്റര്‍ ദൂരത്തില്‍ ഇരുവശങ്ങളിലെ ഓടകളുടെയും ഡക്ടുകളുടെയും നിര്‍മാണവും ഇതിനു മുകളിലൂടെ ഒന്നര മീറ്റര്‍ വീതിയുള്ള നടപ്പാതയുടെ നിര്‍മാണവും പൂര്‍ത്തിയായി. കെഎസ്ടിപിക്കു നിര്‍മാണ ചുമതലയുള്ള റോഡിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്.
എസി റോഡ് നവീകരണം 60% പൂര്‍ത്തിയായി
12:18 AM Nov 28, 2022 | Deepika.com