നെടുമങ്ങാട്: വേങ്കോട്ട് അമ്മാമ്പാറയില്‍ സ്വകാര്യ വ്യക്തികള്‍ കൈയേറി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങൾ തഹസീല്‍ദാറിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കി തുടങ്ങി. നെടുമങ്ങാട് നഗരസഭയിലെ ചിറക്കാണി വാര്‍ഡിലാണ് അമ്മാമ്പാറ സ്ഥിതിചെയ്യുന്നത്.
പാറക്കൂട്ടം ഉള്‍പ്പെടുന്ന പത്തേക്കര്‍ സ്ഥലം കവി കുമാരനാശാന്റെ പേരിലായിരുന്നുവെന്ന് രേഖകള്‍ തെളിയിക്കുന്നു. ചിലസ്വകാര്യ വ്യക്തികൾ പാറകൈയേറിയതിനെ തുടർന്ന് നാട്ടുകാർ ജനകീയ സമരസമിതി രൂപീകരിച്ച് സമരപരിപാടികള്‍ നടത്തിയിരുന്നു. തുടര്‍ന്ന് പാറയും പരിസരവും സര്‍വേ നടത്തി അളന്നുതിട്ടപ്പെടുത്തുന്നതിനായി റവന്യൂവിഭാഗം സംയുക്ത പരിശോധന നടത്തി.
മന്ത്രി ജി.ആര്.അനില്‍ സ്ഥലം സന്ദര്‍ശിച്ച് നടത്തിയ ഇടപെടലുകളാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയത്. പാറയ്ക്കുമുകളില്‍ കെട്ടിപൊക്കിയ കെട്ടിടങ്ങള്‍ ജെസിബി ഉപയോഗിച്ച് ഇടിച്ചു നീക്കി. പ്രകൃതിക്കിണങ്ങുന്ന വലിയ അതിരുകല്ലുകള്‍ പാകി അമ്മാമ്പാറയുടെ സംരക്ഷണ വേലി നിര്‍മിക്കും. പാറയുടെ പഴമയും സൗന്ദര്യവും നിലനിര്‍ത്തിക്കൊണ്ട് ടൂറിസത്തിന് പ്രാധാന്യം നല്കി സാംസ്ക്കാരിക കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ . ഡിസംമ്പര്‍ ആദ്യ ശനിയാഴ്ച്ചയില്‍ അമ്മാമ്പാറയില്‍ ചേരുന്ന ജനകീയകൂട്ടായ്മയില്‍ ഇിതന്റെ പ്രഖ്യാപനമുണ്ടാകുമെന്ന് അമ്മാമ്പാറ സംരക്ഷണ സമിതി ചെയര്മാന് എസ്.എസ്.ബിജു, വാര്‍ഡ് കൗണ്‍സിലര്‍ ബി.എ.അഖില്‍ എന്നിവര്‍ പറഞ്ഞു.
നെടുമങ്ങാട്ടുനിന്നും എട്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വേങ്കോട്ടെ അമ്മാമ്പാപാറയിലെത്താം. 200 അടിയിലധികം പൊക്കമുള്ള പാറക്കൂട്ടത്തിന്റെ മുകള്‍പ്പരപ്പ് ധാരാളം സഞ്ചാരികളെ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ളതാണ്. പാറയുടേയും പരിസരത്തിന്റെയും ചരിത്രവും സാഹിത്യപരവുമായ പ്രത്യേകതകളും ഉപയോഗപ്പെടുത്തിയാല്‍ താലൂക്കിലെത്തന്നെ ഏറ്റവും ശ്രദ്ധേയമായ ഹില്‍ടോപ്പ് ടൂറിസമായി അമ്മാമ്പാറയെ മാറ്റിയെടുക്കാമെന്ന് നാട്ടുകാർ പറയുന്നു.
അമ്മാമ്പാറയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നു
11:25 PM Nov 27, 2022 | Deepika.com