മുണ്ടക്കയം: ലോകമെങ്ങും ഫുട്ബോൾ ലഹരിയിൽ ആറാടുമ്പോൾ വ്യത്യസ്ത പ്രതിഷേധവുമായി മുണ്ടക്കയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പുത്തൻ ചന്തയിലുള്ള പഞ്ചായത്ത് സ്റ്റേഡിയത്തിൽ നിക്ഷേപിച്ചിരിക്കുന്ന മണലും മാലിന്യങ്ങളും നീക്കാത്തതിൽ പ്രതിഷേധിച്ചും സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുമാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കാൽപ്പന്ത് കളിച്ച് പ്രതിഷേധിച്ചത്.
പ്രളയത്തിൽ മണിമലയാറ്റിൽ വന്നടിഞ്ഞ മണലും മാലിന്യങ്ങളും പുത്തൻചന്ത സ്റ്റേഡിയത്തിൽ നിക്ഷേപിച്ചിട്ട് ഒരു വർഷം പിന്നിട്ടു. മണൽ നീക്കം ചെയ്ത് കായിക പ്രേമികൾക്കായി സ്റ്റേഡിയം ഉപയോഗയോഗ്യമാക്കി നൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിനെതിരേ നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടന്നു. എന്നാൽ ഇതുവരെയായിട്ടും മണൽ നീക്കം ചെയ്യുന്നതിനുള്ള യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഉൾക്കൊണ്ട് പലയിടത്തും സൗഹൃദ മത്സരങ്ങൾ അരങ്ങേറുമ്പോൾ നോക്കിനിന്നു കാണുവാൻ മാത്രമാണ് മുണ്ടക്കയത്തെ കായിക പ്രേമികൾക്കാകുന്നത്.
യൂത്ത് കോൺഗ്രസ് മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് റെമിൻ രാജന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കൽ, കെ.എസ്. രാജു, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മണികണ്ഠൻ , അച്ചു ഷാജി, ബാരിഖ് നിഷാദ്, ശ്രീജിത്ത് കുഞ്ഞുമോൻ, ഗോപകുമാർ ഗോപി, അജിനാസ് നിഷാദ്, ഷെമീർ വരിക്കയാനി, ഹാഷിം ഇസ്മായീൽ, ഷുക്കൂർ വണ്ടൻപതാൽ, അരുൺ കോക്കാപ്പള്ളി, രഞ്ജിത്ത് കുര്യൻ, ജോമി മാത്യു, വാർഡ് മെംബർമാരായ ബെന്നി ചേറ്റുകുഴി, ബോബി കെ. മാത്യു അംഗങ്ങൾ തുടങ്ങിയർ പ്രസംഗിച്ചു.
കാൽപന്ത് കളിച്ച് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
10:32 PM Nov 27, 2022 | Deepika.com