കൂത്തുപറമ്പ്: വരച്ചു തുടങ്ങിയ ചിത്രം മുഴുമിപ്പിക്കാതെ കൂത്തുപറമ്പിന്റെ ജനകീയ ചിത്രകാരൻ ഗോപാലകൃഷ്ണൻ (74) അന്തരിച്ചു. തന്റെ കൈവിരലുകളിലെ മാന്ത്രിക സ്പർശത്താൽ പൂഴിത്തരികളും കുപ്പിവള കഷണങ്ങളും ഉപയോഗിച്ച് അതിമനോഹരമായ ചിത്രങ്ങൾ തീർത്തിരുന്ന ഗോപാലകൃഷ്ണൻ ഇന്നലെ പുലർച്ചെയാണ് വിടവാങ്ങിയത്.
കൂത്തുപറമ്പ് യുപി സ്കൂളിന് സമീപത്തെ വീട്ടിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾക്കിടയിൽ ഗോപാൽജി എന്നറിയപ്പെട്ട ഗോപാലകൃഷ്ണന്റെ സൃഷ്ടികൾ അതിർത്തികൾ ഭേദിച്ച് പല ചുമരുകളിലും അഴകായി കിടന്നു.
കൂത്തുപറമ്പിലെ പല സർക്കാർ സ്ഥാപനങ്ങളിലും ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ കലാകാരൻ പ്രശസ്തി മോഹിച്ചിരുന്നില്ലെങ്കിലും അർഹിച്ച അംഗീകാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. കഴിഞ്ഞദിവസം വരച്ച കൃഷ്ണന്റെയും രാധയുടെയും ചിത്രം പൂർത്തിയാകുംമുന്പാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. നിരവധി പേർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. മൃതദേഹം വലിയ വെളിച്ചം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
വരച്ചുതുടങ്ങിയ ചിത്രം മുഴുമിപ്പിക്കാതെ ഗോപാലകൃഷ്ണൻ യാത്രയായി
04:22 AM Nov 27, 2022 | Deepika.com