നെയ്യാറ്റിന്‍കര: കുടുംബകോടതികള്‍ പൊതുവേ സൂക്ഷ്മ സംവേദനക്ഷമതയുള്ളവയാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എസ്.വി. ഭാട്ടി. നെയ്യാറ്റിൻകര കുടുംബ കോടതിയുടെ പ്രവർത്തനോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിരവധി മഹത്തായ സാമൂഹ്യനവോഥാനങ്ങളുടെ ഈറ്റില്ലമാണെന്ന് നെയ്യാറ്റിന്‍കരയെ വിശേഷിപ്പിച്ച അദ്ദേഹം കുടുംബകോടതി യാഥാര്‍ഥ്യമായതിനു പിന്നില്‍ പ്രവര്‍ത്തിച്ച കെ. ആന്‍സലന്‍ എംഎല്‍എയെയും നെയ്യാറ്റിന്‍കര ബാര്‍ അസോസിയേഷനെയും അഭിനന്ദിച്ചു. നെയ്യാറ്റിൻകരയിൽ കുടുംബകോടതി തുടങ്ങുന്നതിന് മന്ത്രിസഭ തത്വത്തിൽ നേരത്തെ അംഗീകാരം നൽകിയിരുന്നു.
തുടർന്ന് കോടതി തുടങ്ങുന്നതിന് തത്കാലത്തേക്ക് ബാർ അസോസിയേഷൻ ഉപയോഗിച്ച് വരുന്ന ഹാൾ വിട്ട് നൽകി. ഈ സ്ഥലം ജില്ലാ ജഡ്ജി കെ. ബാബു സന്ദർശിച്ച് സ്ഥല സൗകര്യത്തിൽ തൃപ്തി രേഖപ്പെടുത്തിഹൈക്കോടതിക്കും സർക്കാരിനും അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പിന്നീട് നെയ്യാറ്റിൻകരയിലെ പുതിയ കുടുംബ കോടതിയിൽ 21 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി.
ഒരു ജഡ്ജ്, കൗൺസലർ, ശിരസ്തദാർ അടക്കമുള്ള 21 തസ്തികകളാണ് അനുവദിച്ചിരുന്നു.ഡിസ്ട്രിക് സെഷന് ജഡ്ജി പി.വി. ബാലകൃഷ്ണന് അധ്യക്ഷനായി. കെ. ആന്‍സലന്‍ എംഎല്‍എ, എംഎസിടി ജില്ലാ ജഡ്ജി ആർ.വിനായക് റാവു, നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ, നെയ്യാറ്റിൻകര ബാർ അസോസിയേഷൻ പ്രസിഡന്റ് ഡി. വേലായുധൻനായർ, സെക്രട്ടറി പി.സി. പ്രതാപ് എന്നിവർ സംബന്ധിച്ചു.
നെയ്യാറ്റിന്‍കരയില്‍ കുടുംബകോടതി ഉദ്ഘാടനം ചെയ്തു
04:17 AM Nov 27, 2022 | Deepika.com