വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെയുള്ള സമര കേന്ദ്രമായ മുല്ലൂർ ഏത് സമയത്തും സംഘർഷ മേഖലയാകാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരന്തര റിപ്പോർട്ടുകളെ അവഗണിച്ച അധികൃതർ ഒരു പ്രദേശത്തെ സംഘർഷ ഭൂമിയാക്കി മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ നിലയുറപ്പിച്ചിരുന്ന പോലീസിനെവരെ പിൻവലിച്ച ഉന്നതർ ഇന്നലെ നാട്ടുകാർക്കും പ്രതിഷേധക്കാർക്കും അഴിഞ്ഞാടാനുള്ള അവസരവും നൽകി.
കല്ലുമായി വാഹനങ്ങൾ വരുമ്പോൾ സംഘർഷമുണ്ടാകാൻ വഴി തെളിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുണ്ടായിരുന്നെങ്കിലും ക്രമസമാധാന പാലനത്തിന് വിവിധ സ്റ്റേഷനുകളിൽ നിന്നായി നൂറിൽ താഴെ പോലീസുകാർ മാത്രമാണുണ്ടായിരുന്നത്.
മത്സ്യത്തൊഴിലാളികളുടെ ലോംഗ് മാർച്ചിനും അതിജീവന സമരത്തിന്റെ നൂറാം ദിവസ ആഘോഷത്തിനും വിവിധ ജില്ലകളിലെ സ്റ്റേഷനിൽനിന്നുള്ളവരും ക്യാമ്പുകളിൽ നിന്നുള്ളവരുമായി എഴുന്നൂറോളം പോലീസുകാരെ വിന്യസിച്ചിരുന്നു. അന്ന് ഉടലെടുത്ത സംഘർഷം ഇല്ലാതാക്കാൻ പോലീസ് അവസരോചിതമായ ഇടപെടലും നടത്തി. കൂടാതെ തുറമുഖ നിർമാണത്തെ അനുകൂലിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമിതിയും സമര പന്തൽ ആരംഭിച്ച തോടെ ഉടലെടുത്ത പ്രശ്നങ്ങൾ ഇല്ലാതാക്കാൻ വൻ പോലീസ് സംഘം രാവും പകലും മുല്ലൂരിൽ ക്യാമ്പ് ചെയ്തിരുന്നു. എന്നാൽ തലസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ സമരത്തെ നേരിടാനായി മുല്ലൂരിൽ നിന്ന് സേനയെ പിൻവലിച്ചത് വിനയായി.
രാവിലെ പത്തരയോടെ ആരംഭിച്ച സംഘർഷത്തെ നേരിടാൻ ഉണ്ടായിരുന്ന പോലീസുകാർ കാര്യങ്ങൾ നിയന്ത്രിക്കാൻ ഏറെ പാടുപെട്ടു. സമരക്കാരുടെ മർദനവും കല്ലേറും കൊണ്ട് വശം കെട്ടെങ്കിലും ഉന്നതരുടെ നിർദേശമില്ലാത്തതിനാൽ പോലീസ് ഏറെ സംയമനം പാലിച്ചു. ഇതിനിടയിൽ പരസ്പരമുള്ള കല്ലേറും വീടുകൾക്കു നേരെയുള്ള ആക്രമണവും സമര പന്തലും കസേരകൾ തകർക്കലും എല്ലാം അരങ്ങേറി.
ഉച്ചകഴിഞ്ഞ് കൂടുതൽ പോലീസ് എത്തുന്നതിന് മുൻപ് വിഴിഞ്ഞം കലാപ ഭൂമി ആയിക്കഴിഞ്ഞു. ഇത്രയും പ്രശ്നം നടന്നെങ്കിലും രാത്രിവരെയും ഉന്നതാധികാരികൾ മേഖലയിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപവും ഉണ്ടായി.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് അവഗണിച്ചു: വിഴിഞ്ഞം സംഘർഷ ഭൂമിയായി
04:15 AM Nov 27, 2022 | Deepika.com