പാലക്കാട് : രണ്ടാംവിള കൃഷിക്ക് മലന്പുഴ ജലസേചന പദ്ധതിയുടെ കീഴിലുള്ള മെയിൻ/ബ്രാഞ്ച് കനാലുകൾ വഴിയുള്ള ജലവിതരണം സുഗമമാക്കാൻ 29ന് ശുചീകരണം ആരംഭിക്കുമെന്ന് കനാൽ ശുചീകരണ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ്.വിനോദ് ബാബു ആവശ്യപ്പെട്ടതിനു മറുപടിയായി മലന്പുഴ എക്സിക്യൂട്ടീവ് എൻജിനീയർ കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ജില്ലാ കളക്ടർ മൃണ്മയി ജോഷിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. ഇതു സംബന്ധിച്ച ഷോർട്ട് ടെൻഡർ നടപടികൾ പൂർത്തിയായതായും അദ്ദേഹം അറിയിച്ചു. കനാലുകൾ വൃത്തിയാക്കാൻ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. പുല്ലുവെട്ടലിനു പുറമേ കനാലുകളിലെ മണ്ണ് നീക്കം ചെയ്യണമെന്ന് കെ. ബാബു എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. അടുത്ത വിളയ്ക്ക് പ്രതിസന്ധി ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ നെല്ല് സംഭരണത്തിന് 20 കൃഷി ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പച്ചത്തേങ്ങ സംഭരണത്തിന് 48 അസിസ്റ്റന്റ് കൃഷി ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മുതുതല കൃഷി ഭവനിലെ കൃഷി ഓഫീസറുടെ തസ്തിക നികത്തുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിനുള്ള മറുപടിയായി ജില്ലയിൽ 16 കൃഷി ഓഫീസർമാരുടെ ഒഴിവുണ്ടെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ പറഞ്ഞു. ജില്ലയിലാകെ 95 കൃഷിഭവനുകളാണുള്ളത്. ഒരാൾക്ക് നാലുവീതം കൃഷിഭവനുകളുടെ ചുമതല എന്നതിനു പകരം ഒരാൾക്ക് രണ്ടു കൃഷിഭവൻ എന്ന രീതിയിൽ ക്രമീകരിക്കണമെന്ന് ഡെപ്യൂട്ടി കളക്ടർ (ആർആർ) വി.ഇ. അബ്ബാസ് ജില്ലാ കളക്ടർക്ക് വേണ്ടി യോഗത്തിൽ നിർദേശിച്ചു.
ജില്ലയിലെ റോഡുകളിലൂടെ അമിതഭാരം കയറ്റിയുള്ള ലോറികളുടെ അമിതവേഗത്തിലുള്ള സഞ്ചാരം നിയന്ത്രിക്കുന്നതിന് പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു. ജില്ലയിലെ ഗ്രാമീണ റോഡുകളിലൂടെ ടോറസ് ലോറികൾ അമിതഭാരം കയറ്റിപോകുന്നതുമൂലം റോഡുകൾ തകരുന്നതു സംബന്ധിച്ച വിഷയത്തിലായിരുന്നു വിശദീകരണം. ജില്ലയിലാകെ നടത്തിയ പരിശോധനയിൽ അമിതഭാരം കയറ്റിയതിന് 8650 പെറ്റികേസുകളാണ് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 93 ലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ലോറികളുടെ അമിതഭാരം കയറ്റിയുള്ള യാത്രയാണ് റോഡുകളുടെ തകർച്ചയ്ക്കു കാരണമെന്നും വിഷയത്തിൽ ശക്തമായ പരിശോധന ഉണ്ടാകണമെന്നും ഡെപ്യൂട്ടി കളക്ടർ (ആർആർ) നിർദേശിച്ചു. ഷൊർണൂർ ബസ് സ്റ്റാൻഡിൽ പല ബസുകളും കൃത്യമായി കയറാത്തത് സംബന്ധിച്ച പി. മമ്മിക്കുട്ടി എംഎൽഎ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിലെ പ്രധാന തീരുമാനങ്ങൾ നടപ്പാക്കണമെന്നും ഇതു സംബന്ധിച്ച് സ്ഥലം ഡിവൈഎസ്പിയെ അറിയിക്കണമെന്നും ഡെപ്യൂട്ടി കളക്ടർ പോലീസിനു നിർദേശം നൽകി. യോഗത്തിൽ എംഎൽഎമാരായ കെ. ബാബു, മുഹമ്മദ് മുഹ്സിൻ, പി. മമ്മിക്കുട്ടി, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, രമ്യ ഹരിദാസ് എംപിയുടെ പ്രതിനിധി പി. മാധവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, സബ് കളക്ടർ ഡി. ധർമ്മലശ്രീ, അസിസ്റ്റന്റ് കളക്ടർ ഡി. രഞ്ജിത്ത്, ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ്, എഡിഎം കെ. മണികണ്ഠൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, ആർടിഒ ഡി. അമൃതവല്ലി, വകുപ്പ് മേധാവികൾ, ഉദ്യോസ്ഥർ പങ്കെടുത്തു.
രണ്ടാംവിള ജലസേചനം: മലന്പുഴ കനാൽ വൃത്തിയാക്കൽ 29 നു തുടങ്ങും
04:04 AM Nov 27, 2022 | Deepika.com