പാലക്കാട്: ജില്ലയിലെ നദികളിൽ നിന്നും നീക്കം ചെയ്ത മണ്ണ്, ചെളി മറ്റ് അവശിഷ്ടങ്ങൾ ഇ-ലേലം ചെയ്യുന്നതിന് ചെറുകിട, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, ഭവാനി ബെയ്സിൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരെ ചുമതലപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർപേഴ്സണ് കൂടിയായ ജില്ലാ കളക്ടർ മൃണ്മയി ജോഷി ഉത്തരവിട്ടു.
ഈ ഉദ്യോഗസ്ഥരുടെ അധികാര പരിധിയിലുള്ള നദി, പുഴ എന്നിവിടങ്ങളിൽ നിന്നും നീക്കം ചെയ്തിട്ടുള്ള മണ്ണ്, ചെളി, അവശിഷ്ടങ്ങൾ നിയമാനുസൃതമായി ഇ-ലേലം വഴി വിൽപ്പന നടത്തണമെന്നും ഈ തുക റിവർ മാനേജ്മെന്റ് ഫണ്ടിൽ നിക്ഷേപിക്കാനുളള നടപടി സ്വീകരിക്കാനും ഉത്തരവിൽ പറയുന്നു. ലേലത്തിൽ കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും രജിസ്ട്രേഡ് ബിഡ്ഡർമാർക്ക് തടസങ്ങളില്ലാതെ ലേലത്തിൽ പങ്കെടുക്കുന്നതിനുമായി ഇ-ലേലം പ്ലാറ്റ്ഫോം എംഎസ്ടിസിയിൽ(മെറ്റൽ സ്ക്രാപ്, ട്രെയ്ഡ് കോർപ്പറേഷൻ ലിമിറ്റഡ്) നിന്നും എൻഐസി ഇ ലേലം പ്ലാറ്റ്ഫോമിലേക്കു മാറ്റിയതായും എൻഐസി ഡയറക്ടർ പി. സുരേഷ് കുമാർ ലേലത്തിന്റെ ചുമതലയുള്ള ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്കു സഹായവും മാർഗ നിർദ്ദേശങ്ങളും പരിശീലനവും നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ഇലേലം നടത്തുന്ന മണ്ണ്, ചെളി, മാലിന്യങ്ങൾ തുടങ്ങിയ വസ്തുക്കൾക്ക് നേരത്തെ നിശ്ചയിച്ചിട്ടുള്ള തറവില പ്രകാരം എൻഐസി പ്ലാറ്റ്ഫോമിൽ ലേലം നടത്തണമന്നും തറവിലയിൽ മാറ്റം വരുത്തണമെങ്കിൽ ലേല മേൽനോട്ട ചുമതലയുള്ള ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, ഭവാനി ബെയ്സിൻ, ഡിവിഷണൽ എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ വ്യക്തമായ ശുപാർശ സഹിതം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയ്ക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും തറവില സംബന്ധിച്ച് ഡിഡിഎംഎ ചർച്ച ചെയ്ത് പുതുക്കി നിശ്ചയിക്കുന്നതിനു വേണ്ടി നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
നദികളിൽ നിന്നും നീക്കം ചെയ്ത മണ്ണ് ലേലം ചെയ്യുന്നതിന്് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി
04:04 AM Nov 27, 2022 | Deepika.com