കൊച്ചി: 17 കാരനായ തൃശൂര്‍ സ്വദേശി അമല്‍ കൃഷ്ണ യാത്രയായത് നാലുപേര്‍ക്ക് പുതുജീവനേകി. നവംബര്‍ 17 ന് തലവേദനയെയും ഛര്‍ദിയേയും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച അമലിന് പിന്നീട് സ്ട്രോക്ക് സംഭവിക്കുകയും അവിടെ നിന്നും ഗുരുതരാവസ്ഥയില്‍ 22 ന് പുലര്‍ച്ചെ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ എത്തിക്കുകയുമായിരുന്നു.
സ്ട്രോക്കിനെ തുടര്‍ന്ന് തലച്ചോറിന്റെ ഇടത്തെ ഭാഗത്തെ പ്രവര്‍ത്തനം നിലച്ച നിലയിലാണ് തൃശൂരിലെ ആശുപത്രിയില്‍ നിന്ന് അസ്റ്റര്‍ മെഡ്സിറ്റിയില്‍ എത്തിച്ചത്. ഇതേ തുടര്‍ന്ന് 25നു രാവിലെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയും ചെയ്തു. തൃശൂര്‍ വല്ലച്ചിറ സ്വദേശിയായ വിനോദിന്റെയും മിനിയുടെയും ഏക മകനാണ് അമല്‍.
ആസ്റ്റര്‍ മെഡ്സിറ്റി പീഡിയാട്രിക് ഐസിയു കണ്‍സള്‍ട്ടന്റ് ഡോ. ആകാന്‍ക്ഷ ജെയിന്, പീഡിയാട്രിക് ന്യൂറോളജി വിഭാഗം സീനിയര്‍ സ്പെഷ്യലിസ്റ്റ് ഡോ. ഡേവിഡ്സണ് ദേവസ്യ എന്നിവര്‍ മാതാപിതാക്കളും ബന്ധുക്കളുമായി അവയവദാനത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കുകയും തുടര്‍ന്ന് അവര്‍ അമലിന്റെ അവയവങ്ങള്‍ ദാനം ചെയാന്‍ തയാറാവുകയുമായിരുന്നു.
പെട്ടെന്നു തന്നെ തുടർനടപടികള്‍ പൂര്‍ത്തിയാക്കുകയും അമലിന്റെ കരള്‍ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ തന്നെ ചികിത്സിയില്‍ കഴിയുന്ന കോലഞ്ചേരി സ്വദേശിയായ അറുപത്താറുകാരനിലും. ഒരു വൃക്ക എറണാകുളം സ്വദേശിയായ 55 വയസുള്ള സ്ത്രീയിലുമാണ് മാറ്റിവച്ചത്.
മറ്റൊരു വ്യക്ക കോട്ടയം ഗവണ്മെന്റ് മെഡിക്കല്‍ കോളജിലേയ്ക്കും നേത്ര പടലം ഗിരിദര്‍ ഐ ഹോസ്പിറ്റലിലേയ്ക്കുമാണ് നല്‍കിയത്. നടപടിക്രമങ്ങള്‍ക്കു ശേഷം 26ന് രാവിലെ മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടു നല്കി. ചേര്‍പ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടൂ വിദ്യാര്‍ഥിയായിരുന്നു അമല്‍.
നാലുപേര്‍ക്ക് പുതുജീവനേകി അമല്‍ യാത്രയായി
03:52 AM Nov 27, 2022 | Deepika.com