മാനന്തവാടി: പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിനോടുള്ള അവഗണന കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജനപ്രതിനികളും ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നു ചുരം ബദൽ റോഡ് വികസന സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മലബാറിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനും വയനാട്ടിൽ ടൂറിസം രംഗത്തു കുതിച്ചുചാട്ടത്തിനും സഹായകമാകുന്ന റോഡ് യാഥാർഥ്യമാക്കുന്നതിനു നേതൃപരമായ പങ്ക് വഹിക്കണമെന്നു രാഹുൽഗാന്ധി എംപിയോടു അവർ അഭ്യർഥിച്ചു. 28 വർഷം മുൻപ് നിർമാണം തുടങ്ങിയതും 70 ശതമാനം പ്രവൃത്തി പൂർത്തിയായതുമാണ് റോഡ്.
നിർമാണത്തിനു ആവശ്യമായ വനഭൂമി, പകരം ഇരട്ടി അളവിൽ ഭൂമി നൽകിയിട്ടും വനം വകുപ്പ് വിട്ടുകൊടുക്കുന്നില്ല. ഇതാണ് പ്രവൃത്തി പൂർത്തിയാക്കുന്നതിനു ഏക തടസം. ഇതു നീക്കാൻ ജനപ്രതിനിധികൾ എന്തു ചെയ്തുവെന്ന ചോദ്യത്തിനു ഉത്തരം ലഭിക്കുന്നില്ല.
താമരശേരി ചുരത്തിലൂടെയുള്ള വയനാട്-കോഴിക്കോട് യാത്രയെ അപേക്ഷിച്ചു 16 കിലോമീറ്റർ ലാഭിക്കാൻ കഴിയുന്ന ബദൽ റോഡിനുവേണ്ടി വനഭൂമി വിട്ടുകിട്ടാൻ ഉത്തരവാദപ്പെട്ടവർ ശബ്ദമുയർത്തുന്നില്ല. താമരശേരി ചുരം നവീകരണത്തിന് രണ്ട് ഏക്കർ വനഭൂമി ഉപയോഗപ്പെടുത്തുന്നതിനു അനുമതി നേടാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞിട്ടുണ്ട്.
എന്നിരിക്കെ ബദൽ റോഡ് നിർമാണത്തിനു വനഭൂമി ലഭ്യമാക്കുന്നതിനും സർക്കാരിനു വിജയകരമായി ഇടപെടാൻ കഴിയും. ബദൽ റോഡിനുവേണ്ടിയുള്ള അപേക്ഷയും ബന്ധപ്പെട്ട രേഖകളും സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ചിട്ടുണ്ടന്നു മുൻ മന്ത്രി ടി.പി. രാമകൃഷ്ണൻ രണ്ടു വർഷം മുന്പ് അറിയിച്ചിരുന്നു.
എന്നാൽ കേന്ദ്ര സർക്കാർ അനങ്ങാപ്പാറ നയം തുടരുകയാണ്. വയനാട് എംപി രാഹുൽഗാന്ധി, വടകര എംപി കെ. മുരളീധരൻ, ജില്ലയിലെ ജനപ്രതിനിധികൾ, കോഴിക്കോട്, വയനാട് കളക്ടർമാർ എന്നിവർ ബദൽ റോഡിന്റെ ആവശ്യകത കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണം. റോഡ് വിഷയത്തിൽ അനുകൂല നടപടി ഉണ്ടാകുന്നില്ലെങ്കിൽ സമിതി ഹൈക്കോടതിയെ സമീപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ചെയർമാൻ കെ.എ. ആന്റണി, അഡ്വ.ജോർജ് വാത്തുപറന്പിൽ, ജെനിഷ് ബാബു, ജോസഫ് കാവാലം, പി.ജെ. കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.
പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്: രാഹുൽഗാന്ധി എംപി നേതൃപരമായ പങ്ക് വഹിക്കണമെന്നു വികസന സമിതി
03:48 AM Nov 27, 2022 | Deepika.com