മാനന്തവാടി: സ്കൂൾ വിദ്യാഭ്യാസ ഘടന പരിഷ്കരണവുമായി ബന്ധപ്പെട്ടു സർക്കാർ പ്രസിദ്ധീകരിച്ച ചട്ടക്കൂട് രേഖ ചരിത്രത്തെ വളച്ചൊടിക്കുന്നതും തെറ്റായ വീക്ഷണങ്ങൾ അടിച്ചേൽപ്പിക്കുന്നതുമായതിനാൽ പിൻവലിക്കണമെന്നു കത്തോലിക്ക കോണ്ഗ്രസ് രൂപത സമിതി ആവശ്യപ്പെട്ടു.
ത്രിഭാഷ പദ്ധതി അട്ടിമറിക്കുന്നതും സാമൂഹിക അസ്ഥിരത സൃഷ്ടിക്കുന്നതുമാണ് ചട്ടക്കൂട് രേഖ. ദേശീയ ഭാഷയായ ഹിന്ദിയും അന്തർദേശീയ ഭാഷയായ ഇംഗ്ലീഷും പ്രാദേശിക ഭാഷയായ മലയാളവുമാണ് ഇപ്പോൾ പഠന പദ്ധതിയിൽ ഉള്ളത്. ഇംഗ്ലീഷിനും ഹിന്ദിക്കും ട്രെയിനിംഗ് കൊടുത്താൽ മതിയെന്നും പ്രാദേശികഭാഷ മാത്രം പഠന പദ്ധതിയിൽ മതിയെന്നുമുള്ള കാഴ്ചപ്പാട് വികലവും വിദ്യാർഥികൾക്ക് കേരളത്തിനു പുറത്തു അവസരങ്ങൾ ഇല്ലാതാക്കുന്നതുമാണ്.
വിദ്യാലയങ്ങളിൽ പ്രധാനാധ്യാപകനും ക്ലാസിൽ അധ്യാപകനുമുള്ള അക്കാഡമികവും ഭരണപരവുമായ നിയന്ത്രണാവകാശങ്ങൾ നിരാകരിക്കുന്നുതാണ് ചട്ടക്കൂട് രേഖ. അധ്യാപനവുമായി ബന്ധമോ യോഗ്യതയോ ഇല്ലാത്തവർക്ക് ക്ലാസ് മുറികളുടെയും സ്കൂളുകളുടെയും നിയന്ത്രണം ലഭിക്കുന്ന പരിഷ്കാരം വിദ്യാഭ്യാസ രംഗത്തിനു ചേർന്നതല്ല. കരട് ചട്ടക്കൂടിലെ പതിമൂന്നാം അധ്യായത്തിൽ അറബ് കോളനിവത്രണത്തിലൂടെയാണ് ഇന്ത്യ സാംസ്കാരികമായി പുരോഗമിച്ചത് എന്ന വാദം ഉയർത്തുന്നു. മുഗൾ ഭരണം മുതലുള്ള ഇസ്ലാം സാംസ്കാരിക ധാരയെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ നിർദേശിക്കുന്നു. ഇത് ചരിത്രത്തെ പൂർണമായി വളച്ചൊടിക്കുന്നതാണ്. ഹിന്ദു, ക്രിസ്ത്യൻ മതങ്ങൾ വൈദേശികവും ബാക്കി മതങ്ങൾ ദേശീയവുമാണെന്നു പറഞ്ഞ് വർഗീയ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്നത് പ്രീണനത്തിനു തന്നെയാണ്. വികലവും ഗൂഢോദ്ദേശപരവുമായ പരിഷ്കരണ നിർദേശങ്ങൾ പിൻവലിക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നു സമിതി ഭാരവാഹികൾ പറഞ്ഞു.
പാഠ്യ പദ്ധതി ചട്ടക്കൂട് പിൻവലിക്കണം: കത്തോലിക്ക കോണ്ഗ്രസ്
03:48 AM Nov 27, 2022 | Deepika.com