കോട്ടയം: പ്രകൃതിദുരന്തത്തിൽ തകർന്ന കൂട്ടിക്കൽ ഇളംകാട് ജനതാ ഗ്രന്ഥശാല കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തിൽ പുനർസമർപ്പിച്ചു. കഴിഞ്ഞ ദിവസം കൂട്ടിക്കൽ ഇളംകാട് ജനതാ ഗ്രന്ഥശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ പുതിയ ഗ്രന്ഥശേഖരത്തിന്റെയും നവീകരിച്ച ജനതാ ഗ്രന്ഥശാല മന്ദിരത്തിന്റെയും പുനർ സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു.
പ്രകൃതിദുരന്തത്തിൽ പ്രതിസന്ധിയിലായ കൂട്ടിക്കലിലെ ജനങ്ങളുടെ സേവനത്തിനായി എത്തിച്ചേർന്ന കാരിത്താസ് ആശുപത്രിക്ക് തകർന്നു പോയ ഇളംകാട് ജനതാ ഗ്രന്ഥശാലയായിരുന്നു അന്ന് പ്രവർത്തനങ്ങൾക്കായി വിട്ടുനൽകിയത്. നൂറിലധികം ദിനങ്ങൾ കൂട്ടിക്കലിലെ ജനങ്ങളോടൊപ്പംപ്രവർത്തിക്കാൻ കാരിത്താസ് ആശുപത്രിക്ക് സാധിച്ചു. ഇതുവഴി മൂവായിരത്തിലധികം പേർക്ക് കൈത്താങ്ങാകാൻ കാരിത്താസിനു കഴിഞ്ഞു.
ദുരന്തഭൂമിയിൽനിന്ന് മടങ്ങുമ്പോൾ ഈ ഗ്രന്ഥശാല പുനരുദ്ധരിച്ചു, നിറയെ പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥശാലയാക്കി മാറ്റുമെന്ന് കാരിത്താസ് ആശുപത്രി അന്ന് പ്രഖ്യാപിച്ചിരുന്നു. ചടങ്ങിൽ ആശുപത്രി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ. ശശി ചന്ദ്രൻ, പഞ്ചായത്തംഗം രജനി സുധീർ, കാരിത്താസ് ആശുപത്രി ജോയിൻ്റ് ഡയറക്ടർ ഫാ. ജോയിസ് നന്ദിക്കുന്നേൽ, ജനതാ ഗ്രൻഥശാല പ്രസിഡന്റ് ബിന്ദു ഗിരീഷ്, സെക്രട്ടറി കെ.എം. അഷറഫ് എന്നിവർ പങ്കെടുത്തു.
കൂട്ടിക്കലിന് കാരിത്താസിന്റെ സമ്മാനം; ജനതാ ഗ്രന്ഥശാല പുനഃസമർപ്പിച്ചു
03:25 AM Nov 27, 2022 | Deepika.com