ഭീമനടി: മലയോര മേഖലയുടെ ഏറെ നാളത്തെ സ്വപ്നമായ വെസ്റ്റ് എളേരി പഞ്ചായത്തിലെ കാലിക്കടവ് പാലത്തിന്റെ ശിലാസ്ഥാപനം എം. രാജഗോപാലൻ എംഎൽഎ നിർവഹിച്ചു. ചൈത്രവാഹിനി പുഴയിൽ കാലിക്കടവ് കടവിൽ പാലം വേണമെന്നത് ഏറെ നാളായി നാട്ടുകാരുടെ ആവശ്യമായിരുന്നു. ഇതേത്തുടർന്ന് എംഎൽഎ ആദ്യ ടേമിൽ തന്നെ ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബിയിൽ പണം അനുവദിപ്പിച്ചാണ് പാലം നിര്‍മാണത്തിലേക്ക് എത്തിച്ചത്.
ഒന്നാംഘട്ട പ്രവർത്തനമായി കാലിക്കടവ് പാലത്തിന് 3.77 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 30 മീറ്റർ നീളമുള്ള രണ്ടു സ്പാനുകളോട് കൂടിയതും 200 മീറ്റർ അപ്രോച്ച് റോഡും ഇരു ഭാഗങ്ങളിലും ഓരോ മീറ്റർ വീതം നടപ്പാതയും ഏഴു മീറ്റർ വീതിയിൽ ടാറിംഗും ഉൾപ്പെടുത്തിയിട്ടുള്ളതാണ് പദ്ധതി.
പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ അധ്യക്ഷതവഹിച്ചു. അസി. എക്സിക്യൂട്ടീവ് എൻജിനിയർ എം. സജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗങ്ങളായ മോളിക്കുട്ടി പോൾ, സി.വി. അഖില, ടി.വി. രാജീവൻ, നിര്‍മാണ കമ്മിറ്റി ചെയർമാൻ പി.ആർ. ചാക്കോ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി.കെ. സുകുമാരൻ, എ.സി. ജോസ്, കെ.പി. സഹദേവൻ, ജാതിയിൽ അസിനാർ, ഷാജി വെള്ളാംകുന്നേൽ, കെ.ജെ. വർക്കി എന്നിവർ പ്രസംഗിച്ചു. എക്സിക്യൂട്ടീവ് എൻജിനിയർ എ. പ്രദീപ്കുമാർ സ്വാഗതവും അസി. എൻജിനിയർ സി.ജി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
കാലിക്കടവ് പാലത്തിന് ശിലപാകി
12:46 AM Nov 26, 2022 | Deepika.com