മംഗലം ശങ്കരൻകുട്ടി
ഷൊർണൂർ: പ്ലാസ്റ്റിക്കിനെ തുരത്താൻ മുഴുവൻ റെയിൽവേ സ്റ്റേഷനുകളിലും ക്രഷിംംഗ് യന്ത്രങ്ങൾ സ്ഥാപിക്കാനുള്ള തീരുമാനം പാതിവഴിയിൽ നിലച്ചു.
പ്ലാറ്റ്ഫോറങ്ങളിലും, പാളങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികൾ പുനരുപയോഗിക്കാൻ വേണ്ടി റയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ക്രഷിംഗ് യന്ത്രങ്ങൾ സ്ഥാപിക്കാനെടുത്ത തീരുമാനമാണ് പാതി വഴിയിൽ നിലച്ചത്.
യന്ത്രങ്ങൾ സ്ഥാപിച്ച ഇടങ്ങളിൽ പദ്ധതി നടപ്പാക്കുന്നതിലും പാളിച്ചയാണ് നേരിടുന്നത്.
കുപ്പിവെള്ളവും മറ്റ് ദാഹശമനികളും കുടിച്ച് അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് സാധനങ്ങൾ പുനരുപയോഗിക്കാനായാണ് ക്രഷിംഗ് യന്ത്രങ്ങൾ സ്ഥാപിക്കുന്നതിന്ന് റെയിൽവേ തീരുമാനിച്ചിരുന്നത്. എന്നാൽ വിരലിലെണ്ണാവുന്ന റെയിൽവേ സ്റ്റേഷനു കളിൽ മാത്രമാണ് പദ്ധതി നടപ്പാക്കാനായത്. ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ യന്ത്രത്തിലേക്കിട്ടാൽ കഷ്ണങ്ങളാക്കി യന്ത്രത്തിൽ തന്നെ സംഭരിക്കുന്ന രീതിയാണ് ഉള്ളത്.
ഇത്തരത്തിൽ സംഭരിക്കുന്ന പ്ലാസ്റ്റിക് അവശിഷ്ടം പുനരുപയോഗത്തിനായി സ്വകാര്യ കന്പനിക്ക് കൈമാറുന്നരീതിയിലായിലായിരുന്നു ക്രമീകരണം.
സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും ഇവ സ്ഥാപിക്കാനായിരുന്ന റെയിൽവേ ലക്ഷ്യമിട്ടിരുന്നത്. സ്വകാര്യ കന്പനികളുടെ സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന ഫണ്ട് (സിഎസ്ആർ) ഉപയോഗപ്പെടുത്തിയാണ് യന്ത്രങ്ങൾ സ്ഥാപിക്കുന്നതിന്ന് തീരുമാനിച്ചിരുന്നത്.
മിനിറ്റിൽ 25 കുപ്പികൾവരെ കഷ്ണങ്ങളാക്കാനുള്ള വേഗത ഒരോ യന്ത്രത്തിനുമുണ്ട്. 4,000 കുപ്പികളുടെ വരെ അവശിഷ്ടങ്ങൾ യന്ത്രത്തിൽ സംഭരിക്കുന്നതിന്ന് ശേഷിയുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത.
യന്ത്രം നിറയുന്നതോടെ ഈ അവശിഷ്ടം പ്ലാസ്റ്റിക് പുനരുപയോഗിക്കാവുന്ന കന്പനികൾക്ക് കൈമാറുകയും നിറയുന്നതിനുമുന്പായി തന്നെ അവശിഷ്ടം സംഭരിക്കുന്ന കന്പനികൾക്ക് സന്ദേശം നൽകുന്നതിന്നും സംവിധാനമുള്ളതാണ് ഇതിന്റെ ഉപയോഗരീതി.
ഒന്നര എച്ച്.പി. മോട്ടോർ ഉപയോഗിച്ചാണ് യന്ത്രം പ്രവർത്തിക്കുക. കുപ്പികളിടുന്പോൾ തനിയെ പ്രവർത്തിക്കുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. അമിത ചൂടിലും, അമിതമായ അളവിൽ കുപ്പികളെത്തിയാലും പ്രവർത്തിക്കാനുള്ള കഴിവും യന്ത്രത്തിനുണ്ട്.
റെയിൽവേയുടെ തമിഴ്നാട്ടിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം ഇത് സ്ഥാപിച്ചുകഴിഞ്ഞു. പാലക്കാട് ഡിവിഷനിൽ തിരൂർ, കോഴിക്കോട്, കണ്ണൂർ, മംഗലാപുരം സ്റ്റേഷനുകളിലും യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഷൊർണൂർ, ഒറ്റപ്പാലം സ്റ്റേഷനുകളിലും ഇത് സ്ഥാപിച്ചിട്ടുണ്ടങ്കിലും കാര്യക്ഷമമല്ല.
മധുര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വേസ്റ്റ് ടു വെൽത്ത് എന്ന സ്വകാര്യ കന്പനിയാണ് റെയിൽവേക്കായി കുപ്പികൾ സംസ്കരിക്കുന്ന യന്ത്രങ്ങൾ സ്ഥാപിച്ചുനൽകുന്നതിന്ന് നിയോഗിക്കപ്പെട്ടിരുന്നത്.
ചെന്നൈ ഡിവിഷന്റെ കീഴിൽ ഭൂരിഭാഗം സ്റ്റേഷനുകളിലും ഇത് സ്ഥാപിച്ചുകഴിഞ്ഞു. കേരളസംസ്ഥാനത്തിൽ എല്ലാ റയിൽവേ സ്റ്റേഷനുകളിലും യന്ത്രം സ്ഥാപിക്കാനുള്ള പദ്ധതിയായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. ഇതാണ് നടപ്പാക്കാതെ പോകുന്നത്.
റയിൽവേ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വ്യാപകമായി നിറയുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്.
റെയിൽവേ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് ക്രഷിംഗ് യന്ത്രങ്ങൾ സ്ഥാപിക്കുന്ന പദ്ധതി നിലച്ചു
12:28 AM Nov 26, 2022 | Deepika.com