പെരുമ്പാവൂർ: വീട്ടിൽനിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണും കവർന്ന കേസിൽ മോഷ്ടാവും കച്ചവടക്കാരും ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. മോഷണം നടത്തിയ തിരുവനന്തപുരം കടപ്പുരക്കൽ പുത്തൻവീട്ടിൽ സതീഷ്(27), മോഷണ മുതൽ വില്പനക്കാരായ പശ്ചിമ ബംഗാൾ മുർഷിദാബാദ് ബരിനൂർ ഇസ്ലാം മൊല്ല(26), മുർഷിദാബാദ് ശിഷാപാറ സമിഹുൽ ഷേക്ക്(39) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12ന് പുലർച്ചെയാണ് ഇഎംഎസ് ഹാളിനു സമീപമുള്ള വീട്ടിൽനിന്ന് സതീഷ് മോഷണം നടത്തിയത്. മോഷണം നടത്തിയ മൊബൈൽ ഇസ്ലാം മൊല്ല ആലുവയിൽ വില്പന നടത്തിയിരുന്നു. ലാപ്ടോപ് സമീഹുൽ ഷേക്ക് ഇയാളുടെ പെരുമ്പാവൂരിലെ ഷോപ്പിൽ വില്പനക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു. സതീഷിനെയും മൊല്ലയെയും ആലുവയിൽ നിന്നും, സമീഹുൾ ഷേക്കിനെ പെരുമ്പാവൂരിലെ കടയിൽനിന്നുമാണ് പിടികൂടിയത്. ബാലരാമപുരം, പെരുമ്പാവൂർ സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയായ സതീഷ് ജനുവരിയിലാണ് കാക്കനാട് ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
മോഷ്ടാവും കച്ചവടക്കാരുമടക്കം മൂന്നുപേർ പിടിയിൽ
12:14 AM Nov 26, 2022 | Deepika.com