കാക്കനാട്: പ്രളയ ദുരിതാശ്വാസ തുക നൽകാത്തതിനെതുടർന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ വാഹനം കോടതി ജപ്തി ചെയ്തു. കടമക്കുടി സ്വദേശി കെ.പി. സാജുവിന്റെ പരാതിയിലാണ് എറണാകുളം മുൻസിഫ് കോടതി ദുരന്ത നിവാരണ അഥോറിറ്റിയുടെ ബൊലേറോ ജീപ്പ് ജപ്തി ചെയ്തത്. കഴിഞ്ഞ പ്രളയത്തിൽ ഭിത്തികൾ വിണ്ടുകീറി സാജുവിന്റെ വീട് അപകടാവസ്ഥയിലായിരുന്നു. വീടിന്റെ നാശ നഷ്ടങ്ങളുടെ കണക്കെടുത്ത് ഉദ്യോഗസ്ഥർ മടങ്ങിയെങ്കിലും അടിയന്തര സഹായമായ 10,000 രൂപ മാത്രമാണ് നൽകിയത്. കുടുതൽ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് കലൂരിൽ നടന്ന ലോക് അദാലത്തിൽ പങ്കെടുത്ത് സാജു പരാതി ബോധിപ്പിച്ചു. തുടർന്ന് എത്രയും വേഗം 2,10,000 രൂപ നഷ്ടപരിഹാരം നൽകാൻ 2021 ഓഗസ്റ്റിൽ ഉത്തരവായി.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിലും ജില്ലാ കളക്ടറുടെ ഓഫീസിലും കയറിയിറങ്ങിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഇതോടെ സാജു എറണാകുളം മുൻസിഫ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി വിശദീകരണം ചോദിച്ചപ്പോൾ മുഖ്യമന്ത്രി ഫയൽ ഒപ്പിടാത്തതിനാലാണ് നഷ്ടപരിഹാരം നൽകാൻ കഴിയാത്തതെന്നായിരുന്നു ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ മറുപടി. മറുപടി തൃപ്തികരമല്ലാത്തതിനാൽ ദുരന്തനിവാരണ അഥോറിറ്റിയുടെ കെഎൽ 07 സിഎ 8181 രജിസ്ട്രേഷനിലുള്ള ബൊലേറോ ജീപ്പ് ജപ്തി ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു. അതേ സമയം നഷ്ടപരിഹാരം വൈകിയതിനാൽ സാജുവിന്റെ വീടിന്റെ അറ്റകുറ്റപ്പണി നടത്താൻ കഴിയാതെ വാസയോഗ്യമല്ലാതാകുകയും വായ്പ എടുത്ത് പുതിയ വീട് വയ്ക്കുകയും ചെയ്തിരുന്നു.
ദുരിതാശ്വാസ തുക നൽകിയില്ല; ദുരന്ത നിവാരണ അഥോറിറ്റിയുടെ വാഹനം ജപ്തി ചെയ്തു
12:14 AM Nov 26, 2022 | Deepika.com