കരുമാലൂർ: ആനച്ചാൽ തണ്ണീർത്തട ഭൂമിയിൽ അനധികൃത നിർമാണം തടഞ്ഞുകൊണ്ടുള്ള നിരോധന ഉത്തരവ് പുറപ്പെടുവിച്ചു ജില്ലാ കളക്ടർ. ഭൂരിഭാഗം പ്രദേശവും തണ്ണീർത്തടമായി നിലകൊള്ളുന്ന ഭൂമിയിലെ ഒട്ടേറെ സർവേ നമ്പറുകളിൽ പെട്ട സ്ഥലത്ത് അനധികൃത നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനെത്തുടർന്ന് വ്യാപക പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഡപ്യൂട്ടി കളക്ടർ ഉൾപ്പെടെയുള്ളവർ കഴിഞ്ഞദിവസം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തി ലാണ് അനധികൃത നിർമാണം തടഞ്ഞു കൊണ്ടുള്ള നിരോധന ഉത്തരവ് ഇറക്കിയത്.
ആറു സർവേ നമ്പറുകളിൽപെട്ട ഭൂമിയിൽ അനധികൃതമായി തണ്ണീർത്തടം നികത്തിയതായി കാണിച്ചു സബ് കലക്ടറും ഭൂരേഖ തഹസിൽദാറും ജില്ലാ കളക്ടർക്കു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
അതിനാൽ നിലവിൽ നടന്നിട്ടുള്ള പ്രവർത്തികൾ എല്ലാം നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ ലംഘനമാണെന്നു കാണുന്നതിനാൽ എല്ലാ അനധികൃത നിർമാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിരോധന ഉത്തരവിറക്കി.
സർവേ നടത്തി തിട്ടപ്പെടുത്തിയതിനു ശേഷം മാത്രമേ ആ ഈ വസ്തുവിൽ എന്തെങ്കിലും തരത്തിലുള്ള തുടർ നടപടികൾ സ്വീകരിക്കാൻ പാടുള്ളുവെന്നും എല്ലാ സർവേ നമ്പറുകളിൽപെട്ട സ്ഥലത്തും നിർമാണ പ്രവർത്തനങ്ങളും നിലം പരിവർത്തനവും നിരോധിച്ചു കൊണ്ടു ഉത്തരവായി.
തണ്ണീർത്തടത്തിന്റെ ഉടമയായ ആനച്ചാൽ കോനേക്കാട്ട് വീട്ടിൽ അസിമുദ്ദിന്റെ മകൻ നിഷാദ് അസിമിനു ജില്ലാ കളക്ടർ നിരോധന ഉത്തരവ് നൽകി.
കോട്ടുവള്ളി പഞ്ചായത്ത് ആറാം വാർഡിൽ ആനച്ചാൽ പുഴയോടു ചേർന്നുള്ള 16 ഏക്കർ തണ്ണീർത്തടമാണു കുറച്ചു ഭൂമി മാത്രമാണു തരം മാറ്റി കാണിച്ചും വ്യവസായ പാർക്കെന്ന പദ്ധതിയുടെ മറവിലും ഭൂമാഫിയ നികത്തിയിരുന്നത്.
പല രേഖകളും റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചു വ്യാജമായി കൈക്കലാക്കിയതാണെന്നു കണ്ടെത്തിയിട്ടുണ്ട്.
ഇതിനെതിരെ ഒരു വിഭാഗം ആളുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നതോടെയാണ് ജില്ലാ കളക്ടർ നിരോധന ഉത്തരവിറക്കിയത്.
ജില്ലാ കളക്ടർ നിരോധന ഉത്തരവു പുറപ്പെടുവിച്ചു
12:11 AM Nov 26, 2022 | Deepika.com