കരുമാലൂർ: കളമശേരി മണ്ഡലത്തിലെ പ്രധാന തോടുകളിലൊന്നും കാർഷിക ജലസേചന ഉപാധികളിലൊന്നുമായ നർണിത്തോട് ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമാക്കുമെന്നും തോട് സംരക്ഷിക്കാൻ ജനകീയ പങ്കാളിത്തത്തോടെ സമിതി രൂപീകരിക്കുമെന്നും മന്ത്രി പി. രാജീവ്. തോടിലൂടെ സഞ്ചരിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പായൽ മൂടി നീരൊഴുക്ക് തടസപ്പെട്ട തോട്ടിലെ പായൽവാരി ആഴം കൂട്ടി നിലനിർത്തുന്നത് ലക്ഷ്യമാക്കിയുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. 132 ലക്ഷം രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്. കരുമാല്ലൂർ മുതൽ നീറിക്കോട് വരെ 10 കിലോമീറ്റർ ദൂരം തോടിന്റെ ആഴം കൂട്ടിയും പായലും മാലിന്യങ്ങളും നീക്കിയും സംരക്ഷിക്കുന്നതാണ് പദ്ധതി.
മണ്ഡലത്തിലെ പടിഞ്ഞാറൻ പാടശേഖരത്തിന്റെ കൃഷി ആശ്രയിച്ചിരിക്കുന്നത് പെരിയാറിൽ ആരംഭിച്ച് പെരിയാറിൽ തന്നെ അവസാനിക്കുന്ന 7,380 മീറ്റർ ദൈർഘ്യമുള്ള നർണിത്തോടിനെയാണ്. പെരിയാറിന്റെ കൈവഴിയായ നർണിത്തോട്ടിൽ 2022 ആഗസ്റ്റിലാണ് ശുചീകരണ പ്രവർത്തനങ്ങളാരംഭിച്ചത്. നിലവിൽ കുളവാഴയും പായലും നീക്കം ചെയ്യുന്ന പ്രവൃത്തികൾ പൂർത്തിയാക്കി. മണ്ണും ചെളിയും 3750 മീറ്റർ ദൈർഘ്യത്തിൽ നീക്കം ചെയ്തു.
ശേഷിക്കുന്ന ഭാഗത്തെ ചെളിയും മണ്ണും നീക്കുന്നതോടൊപ്പം തോടിന്റെ ഇരുകരയിലുമുള്ള കാടുകൾ വെട്ടിത്തെട്ടിക്കും. അഞ്ച് കിലോമീറ്റർ നീളത്തിൽ കയർ ഭൂവസ്ത്രം വിരിച്ച് തോടിന്റെ ഭിത്തി സംരക്ഷിക്കും.
വർഷങ്ങളായി ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതിനാലും 2018, 2019 എന്നീ വർഷങ്ങളിലുണ്ടായ പ്രളയം മൂലവും ചെളിയും പായലും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് ഉപയോഗശൂന്യമായ സ്ഥിതിയിലാണ് തോട് പുനരുദ്ധരിക്കാൻ തീരുമാനിച്ചത്.
കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലതാ ലാലു, വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, എൻജിനീയർമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
നർണിത്തോട് ശുചീകരണം ; പുരോഗതി വിലയിരുത്താൻ മന്ത്രിയെത്തി
12:11 AM Nov 26, 2022 | Deepika.com