കോതമംഗലം: ഉപതെരഞ്ഞെടുപ്പിലുണ്ടായ തോൽവിയെത്തുടർന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ വി.സി. ചാക്കോ രാജിവച്ചു. ഇന്നലെ വൈകിട്ടാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. യുഡിഎഫ് നൽകിയ അവിശ്വാസപ്രമേയം തിങ്കളാഴ്ച ചർച്ചചെയ്യാനിരിക്കെയാണ് രാജി. പ്രസിഡന്റ് രാജിവച്ചതോടെ അവിശ്വാസം അപ്രസക്തമായി. ചുമതലയേറ്റ് രണ്ടു വർഷത്തിന് ഒരു മാസം ബാക്കിനിൽക്കെയാണ് രാജി.
ആറാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചതോടെയാണ് ഭരണസമിതിയിൽ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്. പതിമൂന്നംഗ ഭരണസമിതിയിൽ ഏഴു പേരുടെ പിന്തുണയോടെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം തിങ്കളാഴ്ച ചർച്ച ചെയ്യേണ്ടതായിരുന്നു. ഇതിൽ പരാജയം ഉറപ്പായ സാഹചര്യത്തിലാണ് രാജിവയ്ക്കാൻ വി.സി. ചാക്കോ നിർബന്ധിതനായത്. പഞ്ചായത്തിന് ഏറെ നേട്ടങ്ങൾ കൊണ്ടുവരാൻ തന്റെ ഭരണകാലത്ത് കഴിഞ്ഞിട്ടുണ്ടെന്ന് ചാക്കോ പറഞ്ഞു. വി.സി. ചാക്കോയുടെ രാജിയോടെ എൽഡിഎഫ് ഭരണത്തിനും വിരാമമായി.
പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു ഭരണം ലഭിച്ചത്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയിലായിരുന്നു ഭരണം. ഈ അംഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയതോടെ നടന്ന ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയമാണ് എൽഡിഎഫിനു ഭരണം നഷ്ടപ്പെടാൻ കാരണം.
പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കപ്പെടുന്നതുവരെ വൈസ് പ്രസിഡന്റ് ബീന റോജോ ചുമതല നിർവഹിക്കും. തിരഞ്ഞെടുപ്പു കമ്മീഷൻ വിജഞാപന പ്രകാരം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും.
കീരംപാറയിൽ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
12:10 AM Nov 26, 2022 | Deepika.com