തലയോലപ്പറമ്പ്: സ്കൂൾ വളപ്പിൽ ഉണങ്ങി അപകട ഭീഷണി ഉയർത്തിയ മരം വിദ്യാർഥികൾക്കും സമീപവാസിയുടെ വീടിനും ഭീഷണിയായതോടെ ഹെഡ്മാസ്റ്റർ മരം മുറിക്കുന്നതിന് നടപടി സ്വീകരിക്കാൻ പഞ്ചായത്തിനെ സമീപിക്കുകയായിരുന്നെന്ന് പഞ്ചായത്ത് അധികൃതർ.
മരം മുറിച്ച് ലേലം ചെയ്തപ്പോൾ വനം വകുപ്പ് അധികൃതരെ അറിയിച്ചു. സ്കൂൾ അധികൃതർ മരത്തിന്റെ മൂല്യനിർണയം നടത്താതിരുന്നതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയതെന്നും പഞ്ചായത്തിന് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപൻ പ്രതികരിച്ചു.
കോവിഡിനെത്തുടർന്ന് കഴിഞ്ഞ നവംബർ ഒന്നിന് സ്കൂൾ തുറന്നപ്പോൾ അപകട നിലയിലായിരുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിനും മതിലുകൾ പുനർനിർമിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് വന്നു. ഇതിനെത്തുടർന്ന് സ്കൂൾ അധികൃതരും പരിസരവാസികളും മരം മുറിക്കണമെന്നാവശ്യപ്പെട്ടു പരാതി നൽകി.
തുടർന്ന് സ്കൂൾ അധികൃതർ മരം മുറിച്ചശേഷം ലേലം ചെയ്യുന്നതിനായി സ്കൂൾ, വില്ലേജ്, പഞ്ചായത്ത് ഓഫീസുകൾ പൊതുസ്ഥലം എന്നിവടങ്ങളിൽ നോട്ടീസ് പതിച്ചു. ലേലത്തിൽ നാലു പേർ പങ്കെടുത്തു. 7000 രൂപ അടിസ്ഥാന വിലയായി കണക്കാക്കി ലേലം ആരംഭിച്ചു. പതിനായിരം രൂപയിൽ ലേലം ഉറപ്പിച്ചത്. വനം വകുപ്പ് അധികൃതരെ അറിയിച്ച് മൂല്യനിർണയം നടത്തുന്ന കാര്യത്തിൽ സ്കൂൾ അധികൃതർക്ക് പിഴവു പറ്റി. സ്കൂൾ അധികൃതർക്കുണ്ടായ സാങ്കേതിക പിഴവ് വലിയ വീഴ്ചയായി ഉയർത്തികാട്ടി സ്ഥാപിത താത്പര്യക്കാരും പ്രതിപക്ഷവും പഞ്ചായത്തിനെയും വൈസ് പ്രസിഡന്റിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്.
സംഭവം വിവാദമായതോടെ വനം വകുപ്പ് അധികൃതരെത്തി മരത്തിന്റെ കുറ്റി പരിശോധിച്ച് വില നിർണയിച്ചു. 16,500 രൂപയാണ് വനം വകുപ്പ് അധികൃതർ മരത്തിന് വിലയിട്ടത്. ലേലത്തുകയായി ലഭിച്ച തുക പിടിഎ ഫണ്ടിൽ സൂക്ഷിച്ചിരിക്കുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നിർദേശമനുസരിച്ച് വനം വകുപ്പ് നിശ്ചയിക്കുന്ന തുക നിശ്ചിത അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും ഹെഡ്മാസ്റ്റർ പ്രമോദ് പറഞ്ഞു.
വീഴ്ച സംഭവിച്ചിട്ടില്ല: വി.ടി. പ്രതാപൻ
11:41 PM Nov 25, 2022 | Deepika.com