മെഡിക്കൽ കോളജ് : വനിതാ ഡോക്ടർക്കു മെഡിക്കൽ കോളജിൽ മർദനമേറ്റ സംഭവത്തിൽ രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് പിജി വിദ്യാർഥികളായ ഡോക്ടർമാർ സൂചനാ പണിമുടക്കു നടത്തി. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയായിരുന്നു സമരം.
അത്യാഹിത വിഭാഗം, ഐസിയു, ലേബർ റൂം എന്നിവയെ സമരം ബാധിച്ചില്ലെങ്കിലും ഒപി പ്രവർത്തനം പൂർണമായും നിലച്ചു. മിക്ക രോഗികളും ഡോക്ടർമാരെ പ്രതീക്ഷിച്ചെത്തിയെങ്കിലും തിരിച്ചു പോകേണ്ടി വന്നു. വാർഡുകളിൽ കിടത്തി ചികിത്സയ്ക്കായി അഡ്മിറ്റായ രോഗികളേയും ഇന്നലെ ഡോക്ടർമാർ പരിശോധിച്ചില്ല.
സമരത്തെ പിന്തുണച്ച് കേരള ഗവണ്മെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് ആസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ രംഗത്തെത്തി. ഇതോടെ ആശുപത്രി പ്രവർത്തനം ഭാഗികമായി സ്തംഭിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടനകളുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ പ്രതിഷേധ പ്രകടനവും നടത്തി. അക്രമിയെ ഉടനടി അറസ്റ്റു ചെയ്തു തുടർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പിജി വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധ പരിപാടികളുമായി സഹകരിച്ചു സമരം ചെയ്യാൻ സംഘടന നിർബന്ധിതമാകുമെന്നു കെജിഎംസിടിഎ ഭാരവാഹികൾ പറഞ്ഞു.
ആശുപത്രിയിലെ അക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. മർദനമേറ്റ ഡോക്ടർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ന്യൂറോ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന ഭാര്യ മരിച്ചതിനെ തുടർന്നാണ് ഭർത്താവ് ഡോക്ടറെ ചവിട്ടി വീഴ്ത്തിയത്.
വനിതാ ഡോക്ടർക്ക് മർദനം: പിജി ഡോക്ടർമാർ സൂചനാ പണിമുടക്കു നടത്തി
11:24 PM Nov 25, 2022 | Deepika.com