തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാർട്ടികളുടെ സമരം 20 ദിവസം പിന്നിടുന്പോൾ കൂടുതൽ ശക്തമാകുകയാണ്. ഇന്നലെ യുവമോർച്ചയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്കുള്ള രണ്ടു പ്രധാന കവാടങ്ങൾ രാവിലെ എട്ടു മുതൽ ഉപരോധിച്ചു.
ഉപരോധത്തിൽ ജീവനക്കാർക്ക് ഓഫീസിനുള്ളിൽ കടക്കാൻ ആദ്യം സാധിച്ചില്ല. എന്നാൽ ഓഫീസിന്റെ പുറകുവശത്തെ ഗേറ്റുവഴി കയറാൻ ശ്രമിച്ച ജീവനക്കാരെ അവിടെയും യുവമോർച്ച പ്രവർത്തകർ തടഞ്ഞു. ഇതു ഇരുവിഭാഗവും തമ്മിൽ സംഘർഷത്തിനിടയാക്കി. പോലീസ് എത്തി സമരക്കാരെ അറസ്റ്റു ചെയ്തു നീക്കിയതിനു ശേഷമാണു ജീവനക്കാർക്ക് ഓഫീസിനുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞത്. യുവമോർച്ചയുടെ ഉപരോധ സമരം ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.
മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പോലീസ് ജലപീരിങ്കിയും ഗ്രനേഡും പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാൻ കൂട്ടാക്കാത്ത പ്രവർത്തകർക്കു നേരെ പോലീസ് ലാത്തി വീശി.
മുതിർന്ന നേതാക്കളെത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെയാണു സംഘർഷത്തിന് അയവു വന്നത്.
കന്റോണ്‍മെന്റ് ഹൗസിനു സമീപത്തു നിന്നായിരുന്നു കെഎസ്യു പ്രവർത്തകർ പ്രകടനമായി കോർപറേഷൻ ഓഫീസിലേക്ക് എത്തിയത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ മാർച്ച് ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി മേയർ അശ്ലീല പ്രദർശനം
നടത്തിയെന്നു കോണ്‍ഗ്രസ്
തിരുവനന്തപുരം : കോർപറേഷൻ ഓഫീസിനകത്തു സമരം നടത്തുന്ന യുഡിഎഫ് വനിതാ കൗണ്‍സിലർമാർക്കെതിരെ ഡെപ്യൂട്ടി മേയർ പി.കെ. രാജു അശ്ലീല പ്രദർശനം നടത്തിയെന്ന് ആക്ഷേപം. പ്രതിപക്ഷ സമരത്തിനെതിരെ ഡെപ്യൂട്ടി മേയർ നൽകിയ കേസ് കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇന്നലെ ഡെപ്യൂട്ടി മേയർ ഓഫീസിലേക്ക് എത്തിയപ്പോൾ ഇക്കാര്യം പരാമർശിച്ച് യുഡിഎഫ് നേതാക്കൾ മുദ്രാവാക്യം വിളിച്ചു.
ഇതിൽ പ്രകോപിതനായ ഡെപ്യൂട്ടി മേയർ കൗണ്‍സിലർമാരെ അസഭ്യം പറയുകയും അശ്ലീല പ്രദർശനം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. പി.കെ. രാജുവിനെതിരെ യുഡിഎഫ് നേതാവ് പി. പത്മകുമാർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി.
മേയറുടെ നിയമന കത്ത് വിവാദം : സമരം കടുപ്പിച്ചു യുഡിഎഫും ബിജെപിയും
11:24 PM Nov 25, 2022 | Deepika.com