തൊടുപുഴ: അറക്കുളം പഞ്ചായത്തിലെ അസി.എൻജിനിയർ ബാബുരാജിന്റെ മരണത്തിൽ ആരോപണവിധേയനായ പഞ്ചായത്തംഗമായ സിപിഎം നേതാവിനെ സംരക്ഷിക്കാൻ പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും പഞ്ചായത്ത് അംഗവുമായ പി.എ. വേലുക്കുട്ടൻ ആരോപിച്ചു.
സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം ജില്ലാ നേതാവും പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥനും ഒരു കരാറുകാരനുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് ബാബുരാജ് എഴുതിയ കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, കത്ത് ലഭിച്ച വിവരം പോലീസ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. കത്തിന്റെ പകർപ്പ് വീട്ടുകാർക്കും കോടതിയിലും നൽകാത്തതും കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണ്.
പാർട്ടി പ്രവർത്തകരായ രോഗികളിൽനിന്ന് സിപിഎം നേതാവ് വീട് മെയിന്റനൻസിനായി കൈക്കൂലി വാങ്ങിയത് വിവാദമായിരുന്നു. എന്നാൽ, പണം വാങ്ങിയത് തനിക്കല്ലെന്നും എഇക്ക് വേണ്ടിയാണെന്നുമാണ് നേതാവ് മറുപടി നൽകിയത്.
പാർട്ടിക്കാർ ഇക്കാര്യം എഇയോട് ചോദിച്ചപ്പോൾ താൻ ആരോടും പണം വാങ്ങാറില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.പിന്നീട് നേതാവ് പഞ്ചായത്ത് പെർമിറ്റില്ലാതെ നിർമിക്കുന്ന വീടിനെച്ചൊല്ലിയും എഇയുമായി വാക്കേറ്റം ഉണ്ടായിരുന്നു. ഇക്കാര്യങ്ങളാണ് എഇയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും വേലുക്കുട്ടൻ പറഞ്ഞു.
സിപിഎം നേതാവിനെതിരെ ആരോപണവുമായി ബിജെപി
10:42 PM Nov 25, 2022 | Deepika.com