തുറവൂർ: അന്ധകാരനഴി അഴിമുഖത്തുനിന്നു മണൽവാരൽ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വള്ളങ്ങളിൽ മണൽവാരുന്നത് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രദേശത്തു കഴിഞ്ഞിടെയുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് വീടുകളുടെ മുറ്റത്തും പറമ്പുകളിലും മറ്റും ചേറും ചെളിയും കെട്ടിക്കിടക്കുന്നതു മൂലം വലിയ ദുരിതം അനുഭവിക്കുകയാണ് നാട്ടുകാർ. അന്ധകാരനഴി അഴിമുഖത്തുനിന്നു മണൽ വാരി പറമ്പിലും വീടുകളിലും മറ്റും ഇടാൻ അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതോടൊപ്പംതന്നെ ഈ മണൽ കൃഷി ആവശ്യത്തിനും ഉപയോഗിക്കുവാൻ അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ടൺ കണക്കിനു മണൽ
ലക്ഷക്കണക്കിനു ടൺ മണലാണ് അന്ധകാരനഴി മുഖത്ത് അടിഞ്ഞിരിക്കുന്നത്. മുൻപ് വള്ളങ്ങളിൽ ഇവിടെനിന്നു മണൽ കൊണ്ടുപോകുവാൻ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അന്ധകാരനഴിയിൽനിന്നു രണ്ടു കിലോമീറ്റർ പരിധിക്കുള്ളിൽ വള്ളങ്ങളിൽ കൃഷി ആവശ്യത്തിനും പറമ്പിൽ ഇടാനും മണൽ കൊണ്ടുപോകാൻ അനുമതി നൽകിയിരുന്നെങ്കിലും ഇതു നടപ്പിലായില്ല. അന്ധകാരനഴി തെക്കുവടക്ക് സ്പിൽവേകൾ അടഞ്ഞുകിടക്കുന്നതു മൂലം വള്ളങ്ങൾ പൊഴിമുഖത്തേക്കു പോകാൻ സാധിക്കാത്തതാണ് ഇതിനു കാരണം. പ്രദേശവാസികൾ ട്രോളിയിലും മറ്റും മണൽ കൊണ്ടുപോകുന്നുണ്ട്. ഇതു നാട്ടുകാർക്ക് ഒരാശ്വാസമാണ്.
തൊഴിലാളികളും രംഗത്ത്
നിശ്ചിത ഫീസ് ഈടാക്കി മണൽവാരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു മണൽവാരൽ തൊഴിലാളികളും രംഗത്തുണ്ട്. ഇത്തരത്തിൽ മണൽവാരൽ അനുവദിച്ചാൽ മേയ്, ജൂൺ മാസം ആകുമ്പോൾ നിലവിലെ മണൽ നീക്കം ചെയ്യാനും പൊഴിമുഖത്തു സുഗമമായ നീരൊഴുക്കിനും സാഹചര്യം ഉണ്ടാകുമെന്നാണ് മണൽവാരൽ തൊഴിലാളികൾ പറയുന്നത്.
അടിയന്തരമായി ജില്ലാ ഭരണകൂടവും പട്ടണക്കാട് പഞ്ചായത്ത് അധികൃതരും അന്ധകാരനഴി അഴിമുഖത്തുനിന്നു വള്ളങ്ങളിൽ മണൽ കൊണ്ടുപോവാനുള്ള അനുമതി നൽകണമെന്നും ഇതിനായി തെക്ക്-വടക്ക് സ്പിൽവേകളുടെ ഷട്ടറുകൾ തുറന്നു വള്ളങ്ങൾ കടന്നുവരാനുള്ള സാഹചര്യം ഒരുക്കണമെന്നുമാണ് ആവശ്യം.
മുറ്റത്താകെ ചെളി, കടപ്പുറമാകെ മണൽ; മണൽവാരാൻ അനുവദിക്കണം
10:34 PM Nov 25, 2022 | Deepika.com