മാവേലിക്കര: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആലപ്പുഴ മുനിസിപ്പല്‍ ഓഫീസ് വാര്‍ഡില്‍ കുന്നുംപുറത്ത് രഞ്ജിത്ത് ശ്രീനിവാസനെ (41) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എസ്ഡിപിഐക്കാരായ പ്രതികളെ, വിചാരണ നടക്കുന്ന മാവേലിക്കര അഡി. സെഷന്‍സ് കോടതി ഒന്നില്‍ ഡിസംബര്‍ അഞ്ചിന് നേരിട്ട് ഹാജരാക്കും. ആലപ്പുഴ കോടതിയില്‍ നിന്നും വിചാരണ ജില്ലക്കു പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യം നിരസിച്ച കോടതി, വിചാരണ മാവേലിക്കര അഡി. സെഷന്‍സ് കോടതി ഒന്നിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതി ഹൈക്കോടതിയുടെ നിര്‍ദേശം ശരിവെച്ചു. വ്യാഴം കുറ്റപത്രം വായിക്കാന്‍ തീരുമാനിച്ചെങ്കിലും പ്രതികള്‍ക്കായി അഭിഭാഷകന് ഹാജരായിരുന്നില്ല. വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഹാജരായ പ്രതികള്‍ ജീവനു ഭീഷണിയുണ്ടെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് കുറ്റപത്രം പ്രതികളെ നേരിട്ട് വായിച്ചു കേള്‍പ്പിക്കാന്‍ കേസ് ഡിസംബര്‍ 5 ലേക്ക് മാറ്റാന്‍ ജഡ്ജി വി.ജി. ശ്രീദേവി ഉത്തരവായി. എറണാകുളം ജില്ലാ ജയില്‍, എറണാകുളം സബ്ജയില്‍, ആലുവ സബ്ജയില്‍ എന്നിവിടങ്ങളിലായി 15 പ്രതികള്‍ കഴിയുന്നുണ്ട്.
ഒബിസി മോർച്ച നേതാവിന്റെ കൊലപാതകം: പ്രതികളെ കോടതിൽ ഹാജരാക്കും
10:32 PM Nov 25, 2022 | Deepika.com