തൊടുപുഴ: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തൊടുപുഴ നഗരത്തിലെ റോഡുകളിൽ നവീകരണ ജോലികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചെങ്കിലും ഇതു യാത്രക്കാരെ വലയ്ക്കുന്നതായി പരാതി. വേണ്ടത്ര സുരക്ഷാക്രമീകരണം ഒരുക്കാതെ നടത്തുന്ന പണിയാണ് നാട്ടുകാർക്ക് പണിയായി മാറിയിരിക്കുന്നത്.
റീ ടാറിംഗിനായി പല ഭാഗത്തും റോഡ് കുഴിച്ചതും ചിലേടങ്ങളിൽ കുഴികൾ മൂടാനായി മെറ്റൽ വിരിച്ചതുമാണ് യാത്രക്കാർക്കു വിനയാകുന്നത്. കാഞ്ഞിരമറ്റം-മങ്ങാട്ടുകവല ബൈപാസ് ജംഗ്ഷനിൽ റോഡിനു നടുവിൽ ടാറിംഗ് നടത്താതിട്ടിരുന്ന കുഴിമൂലം ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് ഇവിടെ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു യുവാക്കൾ അപകടത്തിൽപ്പെട്ടത്.
അപകട വഴി
റോഡിന്റെ മധ്യഭാഗത്ത് ജലവിതരണ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് ഇവിടെ മാത്രം ടാറിംഗ് നടത്താതെ ചുറ്റുമുള്ള ഭാഗം ടാറിംഗ് നടത്തുകയായിരുന്നു. അതിനാൽ ഇവിടെ കുഴി പോലെയായി മാറിയിരുന്നു. ഇവിടെയാകട്ടെ മുന്നറിയിപ്പു ബോർഡും സ്ഥാപിച്ചില്ല. വ്യാഴാഴ്ച രാത്രി ഇതു വഴി വന്ന സ്കൂട്ടർ യാത്രക്കാർ കുഴിയിൽ ചാടാതെ വാഹനം വെട്ടിച്ചപ്പോൾ ബൈക്കിലിടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും കൂട്ടിയിടിച്ചതോടെ നാലു പേരും റോഡിൽ വീണു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ യുവാക്കളെ കാറിലും ആംബുലൻസിലുമായി ആശുപത്രിയിലെത്തിച്ചത്. ഇതിനു മുന്പും ഇവിടെ അപകടമുണ്ടായതായി നാട്ടുകാർ പറയുന്നു.
അപകടം,
പിന്നാലെ പരിഹാരം
തിരക്കേറിയ റോഡിലാണ് പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥമൂലം അപകടമുണ്ടായത്. പ്രതിഷേധം ഉയർന്നതോടെ ഇന്നലെ രാവിലെതന്നെ അധികൃതർ സ്ഥലത്തെത്തി മുന്നറിയിപ്പിനായി ട്രാഫിക് കോണുകൾ സ്ഥാപിച്ചു.
പിന്നീട് വാട്ടർ അഥോറിറ്റി തൊഴിലാളികൾ എത്തി പൈപ്പിലെ തകരാറും പരിഹരിച്ചു. അപകടത്തിൽപ്പെട്ടു നാലു പേർ ആശുപത്രിയിലായതോടെയാണ് അധികൃതരുടെ കണ്ണു തുറന്നതെന്നു നാട്ടുകാർ പറയുന്നു. ഇതിനു പുറമെ റീ ടാറിംഗിന്റെ പേരിൽ റോഡിൽ നിരത്തിയ മെറ്റലും പൊടിയും പല ഭാഗത്തും ചിതറിക്കിടക്കുകയാണ്. മെറ്റലിൽ കയറി ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഏറെ.
പൊടിശല്യം മൂലം വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നു വ്യാപാരികൾ പറയുന്നു. പലരും രാവിലെയെത്തി റോഡിൽ വെള്ളം തളിച്ച ശേഷമാണ് സ്ഥാപനങ്ങൾ തുറക്കുന്നത്.
കാത്തിരുന്നു അവർ പണി തുടങ്ങി; ജനത്തിന് എട്ടിന്റെ പണിയായി!
10:11 PM Nov 25, 2022 | Deepika.com