കണ്ണൂർ: വർഷങ്ങളായി വഴിയോര കച്ചവടം നടത്തി വരുന്ന മുഴുവൻ തൊഴിലാളികൾക്കും തിരിച്ചറിയൽ കാർഡും ലൈസൻസും നൽകാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തയാറാകണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം ആവശ്യപ്പെട്ടു. കേരള പ്രദേശ് വഴിയോര വ്യാപാര കോൺഗ്രസ് (ഐഎൻടിയുസി) ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി വഴിയോര കച്ചവടം നടത്തുന്ന അനേകം തൊഴിലാളികൾക്ക് കണ്ണൂർ കോർപറേഷനിൽ അടക്കം ഇനിയും തിരിച്ചറിയൽ കാർഡ് ലഭിക്കാൻ ഉണ്ട്. കോർപറേഷനിൽ അടക്കം നിസാര കാരണങ്ങളുടെ പേരിൽ വഴിയോര കച്ചവടക്കാരിൽ നിന്നും വലിയ തുക പിഴ ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കണം. എൽഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ രാഷ്ട്രീയ പക്ഷപാതം കാണിക്കുകയും വഴിയോര കച്ചവടക്കാർക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കുന്നുവെന്ന് കൺവെൻഷൻ കുറ്റപ്പെടുത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് എം. പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
ഐഎൻടിയുസി ദേശീയ പ്രവർത്തക സമിതി അംഗം കെ.സി. കരുണാകരൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ടി. ശങ്കരൻ, ജനറൽ സെക്രട്ടറിമാരായ എ.ടി. നിഷാത്ത്, എ.എൻ. രാജേഷ്, എം.വി. പ്രേമരാജൻ, ഷമീർ പള്ളിപ്രം, പ്രേംജിത് പൂച്ചാലി, ലിനീഷ് അത്തായകുന്ന്, മനീഷ് കൊറ്റാളി, ബി. അലി, രമേശൻ, സമീർ എന്നിവർ പ്രസംഗിച്ചു.
വഴിയോര കച്ചവടക്കാർക്ക് ലൈസൻസ് നൽകണം: ഐഎൻടിയുസി
12:55 AM Nov 25, 2022 | Deepika.com