കാസർഗോഡ്: മധൂർ സ്വദേശിയായ യുവതിയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് വിലപിടിപ്പുള്ള ഗിഫ്റ്റ് അയച്ചു നൽകിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തവണകളായി 7,00,500 രൂപ തട്ടിയെടുത്ത ഉത്തർപ്രദേശ് ബറേലി സ്വദേശി മുഹമ്മദ് ഷാരിക്കി(19)നെ കാസർഗോഡ് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. 2022 സെപ്റ്റംബർ മാസം മുതൽ ഇൻസ്റ്റഗ്രാം വഴി സഹപാഠിയെന്നു പറഞ്ഞ് പരിചയപ്പെട്ട്, ഇൻസ്റ്റാഗ്രാം, വാട്സ്അപ്പ് എന്നിവ വഴി ചാറ്റ് ചെയ്താണ് പ്രതി പരാതിക്കാരിയുമായി ബന്ധം സ്ഥാപിച്ചതും ഗിഫ്റ്റ് അയച്ചു നൽകിയെന്ന് പറഞ്ഞ് ഏഴു ലക്ഷം രൂപ പല തവണകളായി തട്ടിയെടുത്തതും.
ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന നിർദ്ദേശിച്ചതനുസരിച്ച് ഉത്തർപ്രദേശിലെ ബറേലി, സിങ്ഹായി മുറാവൻ എന്ന സ്ഥലത്ത് എത്തി പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. കാസർഗോഡ് സൈബർ സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ.പ്രേംസദൻ, എഎസ്ഐ എ.വി.പ്രേമരാജൻ, എസ് സിപിഒ പി.വി.സവാദ് അഷറഫ്, സിപിഒ കെ.വി.ഹരിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് ഉത്തർപ്രദേശിൽ പോയി പ്രതിയെ പിടികൂടിയത്.
ഓണ്‍ലൈനിലൂടെ ഏഴുലക്ഷം തട്ടിയ യുപി സ്വദേശി അറസ്റ്റിൽ
12:53 AM Nov 25, 2022 | Deepika.com