കണ്ണൂർ: അഴീക്കൽ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്ക് സ്ഥിരം ചരക്കുനീക്കമാരംഭിക്കുന്നു. ഇതിനായുള്ള ഉരു അഴീക്കൽ തുറമുഖത്തെത്തി. ഗുജറാത്തിലെ പ്രൈം മെറിഡിയൻ ഷിപ്പിംഗ് കമ്പനിയുടെ എം എസ് വി ജൽജ്യോതി ഉരുവാണ് അഴീക്കലിലെത്തിയത്. ചരക്ക് ലഭിക്കുന്നതനുസരിച്ച് സർവീസ് ആരംഭിക്കും.
സർവീസ് അഴീക്കൽ തുറമുഖ വികസനത്തിന് കുതിപ്പേകുമെന്നും ചരക്ക് കയറ്റി അയക്കാനുള്ള കച്ചവടക്കാർ തുറമുഖ ഓഫീസുമായി ബന്ധപ്പെടണമെന്നും ഉരു സന്ദർശിച്ച കെ.വി. സുമേഷ് എംഎൽഎ പറഞ്ഞു.
282 ടൺ ശേഷിയുള്ള ഉരു 24 മണിക്കൂർ കൊണ്ട് അഴീക്കലിൽ നിന്നും ലക്ഷദ്വീപിലെത്തും. താരതമ്യേന വേഗത കൂടുതലുള്ളതിനാൽ മണിക്കൂറിൽ ഏഴ് നോട്ടിക്കൽ മൈൽ സഞ്ചരിക്കും. ക്യാപ്റ്റൻ ആറൂൺ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ എൻജിനിയറടക്കം ആറ് ജീവനക്കാരാണ് ഉരുവിലുണ്ടാകുക. ചരക്ക് നീക്കത്തിന് ഇവിടം സൗകര്യപ്രദമാണെന്നും കൂടുതൽ സാധനങ്ങൾ ലഭിച്ചാൽ മാലിദ്വീപ് ഉൾപ്പടെയുള്ള സ്ഥലങ്ങളിലേക്ക് സാധനങ്ങൾ കൊണ്ടുപേകുമെന്നും ഷിപ്പിംഗ് കമ്പനി ഡയറക്ടർ നന്ദു മോഹൻ പറഞ്ഞു.
സീനിയർ പോർട്ട് കൺസർവേറ്റർ അജിനേഷ് മാടങ്കര, ടഗ് മാസ്റ്റർ എം. റിജു, പ്രൈം മെറിഡിയൻ ഷിപ്പിംഗ് കമ്പനി ഡയറക്ടർ സുജിത്ത് പള്ളത്തിൽ എന്നിവരും കെ.വി.സുമേഷ് എംഎൽഎയ്ക്കൊപ്പം അഴീക്കലിലെത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് അഴീക്കലിൽ നിന്നും ലക്ഷദ്വീപിലേക്ക് ഉരു ഉപയോഗിച്ച് ചരക്ക് നീക്കം നടത്തിയിരുന്നു. ഇതാണ് എംഎൽഎയുടെ ഇടപെടലിലൂടെ പുനരാരംഭിക്കുന്നത്.
നിർമാണ സാമഗ്രികൾ കടൽ കടക്കും;
ഉണക്കമീനും കൊപ്രയും തിരിച്ചെത്തും
നിർമാണ സമഗ്രികളായ കല്ല്, ജെല്ലി, കമ്പി, സിമന്റ് തുടങ്ങിയവയാണ് പ്രധാനമായും അഴീക്കലിൽ നിന്നും ലക്ഷദ്വീപിലേക്ക് കൊണ്ടുപോകുക. പ്രധാനമായും തേങ്ങ, കൊപ്ര, ഉണക്കമീൻ തുടങ്ങിയവയുമായിട്ടായിരിക്കും ഉരുവിന്റെ തിരിച്ചുള്ള സർവീസ്. അഴീക്കലിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ റെയിൽവേ സ്റ്റേഷനും വളപട്ടണത്ത് സിമന്റ് കമ്പനി ഗോഡൗണും ഉള്ളത് ചരക്ക് നീക്കത്തിന്റെ സാധ്യത വർധിപ്പിക്കും. നിലവിൽ ബേപ്പൂർ, മംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ദ്വീപിലേക്ക് സാധനങ്ങൾ എത്തിക്കുന്നത്. മംഗളൂരുവിനെ അപേക്ഷിച്ച് ദൂരം കുറവായതിൽ ഇവിടെ നിന്നുള്ള ചരക്ക് നീക്കത്തിന് ചെലവ് കുറയും.
ഇതിന്റെ ഗുണം ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ലഭിക്കും. ബേപ്പൂരിൽ നിന്നുള്ള അതേ ദൂരമാണ് അഴീക്കലിൽ നിന്നും ലക്ഷദ്വീപിലേക്കുള്ളത്. ചരക്ക് ലഭിക്കാൻ അഴീക്കൽ തുറമുഖ ഉദ്യോഗസ്ഥർ, കമ്പനി ഡയറക്ടർമാർ എന്നിവർ ജില്ലയിലെ കച്ചവടക്കാരുമായി ചർച്ച നടത്തി കഴിഞ്ഞു. ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് വ്യാപാരികൾ തുറമുഖ ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
അഴീക്കലിൽനിന്ന് ലക്ഷദ്വീപിലേക്ക് സ്ഥിരം ചരക്കുനീക്കത്തിന് ഉരുവെത്തി
12:52 AM Nov 25, 2022 | Deepika.com