ഒറ്റപ്പാലം: കഴുത്തിൽ ആയുധംവച്ച് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്കായി പോലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. കേസിൽ പ്രതിയായ അന്പലപ്പാറ വേങ്ങശേരി കോഴിച്ചൂട്ടയിൽ സുധീഷിനെ (32) കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ഒറ്റപ്പാലം പോലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഒറ്റപ്പാലത്തുള്ള യുവതിയുടെ വീട്ടിൽ കഴിഞ്ഞ ജൂലൈ അഞ്ചിന് രാവിലെയാണ് സംഭവം നടന്നത്.
ഭർത്താവിന്റെ പരിചയക്കാരനായ സുധീഷ് അരി ചോദിച്ച് വീട്ടിലെത്തുകയായിരുന്നു. അരി നല്കാൻ നിർദേശിച്ച് ഭർത്താവ് ജോലിക്കു പോയി. സുധീഷ് പിൻവാതിലിലൂടെ കയറി മൂർച്ചയേറിയ ആയുധം യുവതിയുടെ കഴുത്തിൽ വച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണു കേസ്. ഇവരുടെ കഴുത്തിനു മുറിവേൽക്കുകയും ചെയ്തിരുന്നു. ആയുധം ബലം പ്രയോഗിച്ചു പിടിച്ചുവാങ്ങി നിലവിളിച്ചതോടെയാണു പ്രതി ബൈക്കുമായി കടന്നുകളഞ്ഞത്. ഇതിനുശേഷം നാടുവിട്ട ഇയാളെ പോലീസിനു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പീഡനവും വധശ്രമവും ഉൾപ്പെടെ ഒന്പത് വകുപ്പുകൾ പ്രകാരമാണു കേസെടുത്തിരുന്നത്. യുവതിയിൽ നിന്നു മജിസ്ട്രേറ്റ് നേരിട്ടു മൊഴിയെടുത്തിരുന്നു.
മാസങ്ങളായി പോലീസ് പ്രതിയേ അന്വേഷിച്ച് നടക്കുകയായിരുന്നു. എന്നാൽ, ഒളിവിൽപ്പോയ ഇയാളെ കണ്ടെത്താനായില്ല. പ്രതി സംസ്ഥാനം വിട്ട് പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.
തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. പോലീസ് ഇൻസ്പെക്ടർ എം. സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതിയുടെ ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
12:35 AM Nov 25, 2022 | Deepika.com