അങ്കമാലി : ചാലക്കുടി ഇടതുകര കനാൽ വഴി ഇന്നലെ വെള്ളം തുറന്ന് വിട്ടപ്പോൾ ഒഴുകിയെത്തിയത് മാലിന്യക്കൂമ്പാരം. മൂക്കന്നൂർ പഞ്ചായത്തിലെ കോക്കുന്ന് സെഹിയോൻ ജംഗ്ഷന് സമീപത്തുനിന്നും വിവിധ പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് ബ്രാഞ്ച് കനാലുകൾ വേർതിരിയുന്ന ഭാഗത്താണ് മിനി ഷട്ടറുകളിൽക്കുടുങ്ങി ഒഴുകി പോകാനാകാതെ മാലിന്യ വസ്തുക്കൾ കുമിഞ്ഞു കൂടിയത്.
വിവിധ റോഡുകൾ വേർതിരിയുന്ന ഇവിടെ പാലത്തിന് അടിത്തട്ടിൽ വെള്ളത്തിന്റെ ഒഴുക്കിനെ തുടസപ്പെടുത്തി തങ്ങിനിന്ന മാലിന്യ വസ്തുക്കൾ തദ്ദേശവാസികളായ യുവാക്കൾ ഏറെനേരം പണിപ്പെട്ടാണ് നീക്കം ചെയ്തത്.
പനയുടെ കടക്കുറ്റി മുതൽ നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികൾ, മത്സ്യ -മാംസ വേസ്റ്റുകൾ തുടങ്ങി വൻ മാലിന്യ വസ്തുക്കളാണ് ഇവിടേയ്ക്ക് ഒഴുകിയെത്തിയത്. മണിക്കൂറുകളോളം ഈ പാഴ് വസ്തുക്കൾ കനാൽ വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തി. അതുവഴി പോയ ജെസിബി ക്കാരനെ വിളിച്ചു വരുത്തിയാണ് പനയുടെ കടഭാഗം പൊക്കിയെടുത്തത്. വാർഡ് മെമ്പർ എൻ.ഒ. കുര്യാച്ചൻ നേതൃത്വം നൽകി. ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടിയ നിലയിലാണ് ഇറച്ചി കടയിലെ വേസ്റ്റുകളും മറ്റും കാണപ്പെട്ടത്. മാലിന്യവസ്തുക്കൾ യഥാസമയം നീക്കം ചെയ്യുന്നതിനും കനാൽ വെള്ളത്തിന്റെ ഒഴുക്ക് സുമുഖമമാക്കുന്നതിനും ഇറിഗേഷൻ വകുപ്പ് തലത്തിൽ സത്വര നടപടിയുണ്ടാകണമെന്ന് സോഷ്യൽ ആക്ഷൻ ഫോറം മേഖലാ കൺവീനർ സാജു ഏനായി ആവശ്യപ്പെട്ടു.
കനാൽ തുറന്നപ്പോൾ ഒഴുകിയെത്തിയത് മാലിന്യക്കൂമ്പാരം
12:21 AM Nov 25, 2022 | Deepika.com