കോതമംഗലം: യൂണിഫോമിൽ എത്തിയ വിദ്യാർഥികൾക്ക് കള്ള് നൽകിയ ലൈസൻസിയുടെ കീഴിലെ അഞ്ച് ഷാപ്പുകളുടെ ലൈസൻസ് റദ്ദ് ചെയ്തു. തങ്കളം ബൈപ്പാസ് ജംഗ്ഷന് സമീപം കുരൂർ ഷാപ്പിൽ യൂണിഫോമിൽ എത്തിയ വിദ്യാർഥികൾക്ക് കള്ള് വിൽപ്പന നടത്തിയതായി വാർത്ത പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്. അനന്തകൃഷ്ണനാണ് ലൈസൻസ് റദ്ദാക്കാൻ ഉത്തരവിട്ടത്.
കേസുമായി ബന്ധപ്പെട്ട് ഷാപ്പ് ലൈസൻസി തൃക്കാരിയൂർ സ്വദേശി വേലായുധൻ, വിൽപ്പനക്കാരൻ വടാട്ടുപാറ സ്വദേശി ബിൻസ് കുര്യാക്കോസ് എന്നിവർക്കെതിരെ നടപടിയും എടുത്തു. കോതമംഗലം റേഞ്ചിലെ തങ്കളം ഷാപ്പ് ഉൾപ്പെടെ രണ്ടാം ഗ്രൂപ്പിലെ കോതമഗംലം ടൗണ്‍ ഷാപ്പ്, ഗോമേന്തപ്പടി, രാമല്ലൂർ, ചേലാട് എന്നിവിടങ്ങളിലെ കള്ള് ഷാപ്പുകളുടെയും ലൈസൻസുകളാണ് സസ്പെന്റ് ചെയ്തത്. ബിൻസുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
23 വയസിൽ താഴെയുള്ളവർക്ക് കള്ള് വിൽക്കുകയോ വിതരണം ചെയ്യുകയോ പാടില്ലെന്ന കുറ്റകരമാണെന്ന അബ്കാരി നിയമത്തിന്റെ ലംഘനമാണ് ഉണ്ടായിരിക്കുന്നത്. ഷാപ്പ് ലൈസൻസ് വ്യവസ്ഥകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാർഥികൾക്ക് കള്ള് നൽകിയത് നോട്ടക്കുറവ് കൊണ്ടോ, അബദ്ധവശാലോ അല്ലെന്നും സാമുഹിക പ്രതിബന്ധതയില്ലാതെ ലാഭേച്ഛ മാത്രമായതിനാൽ ലൈസൻസിക്കെതിരെ മാതൃകാപരമായ നടപടിയും ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോർട്ടിലുണ്ട്.
വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവം : അഞ്ച് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി
12:19 AM Nov 25, 2022 | Deepika.com