ഉൗട്ടി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കുന്നൂർ അറുവങ്കാട് വെടിമരുന്ന് ഫാക്ടറിയിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ഹിമാംഷൂ, മനോജ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കുന്നൂർ സൈനിക ആശുപത്രിയിലും തുടർന്ന് കോയന്പത്തൂർ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെടിമരുന്ന് കൊണ്ടുപോകുന്ന ഭാഗത്ത് പൈപ്പുകൾ വെൽഡിംഗ് ചെയ്യുന്നതിനിടെ ഉണ്ടായ തീപ്പൊരിയിൽ നിന്ന് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിക്കുകയായിരുന്നു. പൈപ്പിനുള്ളിൽ വെടിമരുന്ന് ഉണ്ടായിരുന്നതായി സംശയിക്കുന്നു. വെൽഡിംഗിനിടെയുണ്ടായ തീപ്പൊരി വെടിമരുന്നിലും സമീപത്തെ ഗ്യാസ് സിലിൻഡറിലും പിടിക്കുകയായിരുന്നു. ഇതാണ് തീപിടുത്തത്തിന് കാരണമായത്.
ഇന്നലെ രാവിലെയാണ് സംഭവം. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീഅണച്ചതിനാൽ വലിയ അപകടം ഒഴിവായി.
അറുവങ്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. ഉഗ്ര ശബ്ദം കേട്ട് പരിസരവാസികളായ നാട്ടുകാർ ഫാക്ടറിക്ക് മുന്പിലെത്തി. പത്ത് ദിവസം മുന്പ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ നാല് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. അടിക്കടി വെടിമരുന്ന് ഫാക്ടറിയിൽ അപകടം ഉണ്ടാകുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.
വെടിമരുന്ന് ഫാക്ടറിയിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്ക്
12:01 AM Nov 25, 2022 | Deepika.com