തിരുവനന്തപുരം: വഞ്ചിയൂരിൽ പ്രഭാത സവാരി നടത്തുകയായിരുന്ന യുവതിക്ക് നേരെ വീണ്ടും മ്യൂസിയം മോഡൽ ആക്രമണം. ബൈക്കിലെത്തിയ യുവാവാണ് യുവതിക്ക് നേരെ ആക്രമണം നടത്തിയ ശേഷം കടന്നു കളഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമിയെ പോലീസ് പിടികൂടി.
നേമം സ്വദേശിയായ ശ്രീജിത്തൻ എന്ന യുവാവിനെ വഞ്ചിയൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ രാവിലെ ആറോടെ വഞ്ചിയൂർ കോടതിക്ക് സമീപത്തെ ഇടറോഡിലായിരുന്നു സംഭവം. വഞ്ചിയൂർ കോടതിക്ക് സമീപം താമസിക്കുന്ന കേന്ദ്രസർക്കാർ ജീവനക്കാരിയായ യുവതിയാണ് ആക്രമണത്തിനിരയായത്. ബൈക്കിലെത്തിയ യുവാവ് യുവതിയെ തടഞ്ഞു നിർത്തി കടന്നു പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പിടിവലിക്കിടെ യുവതി നിലത്ത് വീഴുകയും നിലവിളിക്കുകയും ചെയ്തതോടെ അക്രമി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് സമീപത്തെ വീടുകളിൽ നിന്നും വീട്ടുകാർ റോഡിലേക്ക് എത്തുകയും വിവരം പോലീസിൽ അറിയിക്കുകയും ചെയ്തു. അക്രമി കടന്നു വന്നതിന്റെയും പോയതിന്റെയും സിസിടിവി കാമറ ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ പോലീസ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ജഡ്ജിമാരും അഭിഭാഷകരും ഉൾപ്പെടെ താമസിക്കുന്ന സ്ഥലത്ത് നടന്ന ആക്രമണത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്. സമീപത്തെ വീടുകളിലെ സിസിടിവി കാമറ ദൃശ്യങ്ങളിൽ നിന്നാണ് അക്രമി രക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചത്.
കഴിഞ്ഞ മാസമാണ് മ്യൂസിയത്ത് പ്രഭാത സവാരി നടത്തുകയായിരുന്ന വനിതാ ഡോക്ടറെ അക്രമി ദേഹോപദ്രവം ഏൽപ്പിച്ച ശേഷം രക്ഷപ്പെട്ടത്. ഏറെ ദിവസങ്ങൾക്കു ശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. നഗരത്തിൽ അടിക്കടി പ്രഭാത സവാരിക്കാരായ വനിതകളെ ആക്രമിക്കുന്ന സംഭവങ്ങളിൽ നഗരവാസികൾ പ്രതിഷേധത്തിലും ആശങ്കയിലുമാണ്.
പ്രഭാത സവാരിക്കിറങ്ങിയ യുവതിക്കു നേരെ ആക്രമണം; പ്രതി അറസ്റ്റിൽ
11:55 PM Nov 24, 2022 | Deepika.com