വാഷിംഗ്ടണ്‍ ഡിസി: കോവിഡ് മഹാമാരി അനിയന്ത്രിതമായി വ്യാപിക്കുന്ന ഇന്ത്യയിലേക്ക് അടിയന്തര സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് ഇരു പാര്‍ട്ടികളിലേയും മുതിര്‍ന്ന യുഎസ് സെനറ്റര്‍മാര്‍ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്‌ളിങ്കന് കത്ത് നല്‍കി.
മേയ് 5ന് നല്‍കിയ കത്തില്‍ സെനറ്റ് ഇന്ത്യ കോക്കസ് ഉപാധ്യക്ഷന്‍ മാര്‍ക്ക് വാര്‍ണര്‍ (ഡമോക്രാറ്റ്-വെര്‍ജിനിയ), ജോണ്‍ കോണല്‍(റിപ്പബ്ലിക്കന്‍-ടെക്‌സസ്), റോബ് പോര്‍ട്ട്മാന്‍(റിപ്പബ്ലിക്കന്‍ ഒഹായെ) എന്നിവരാണ് ബൈഡന്‍ ഭരണകൂടത്തോടു അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.
മഹാമാരി ഉയര്‍ത്തിയിരിക്കുന്ന വെല്ലുവിളി ഏറ്റെടുക്കുന്നതിന് ഇന്ത്യാ മഹാരാജ്യം പാടുപെടുകയാണ്. ആരോഗ്യസുരക്ഷാ സംവിധാനം ആകെ താറുമാറായിരിക്കുന്നു, 300,000ത്തിന് മുകളില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ ദിനം പ്രതി പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്‍റ് മറ്റു ഗവണ്‍മെന്‍റ് എജന്‍സികളുമായും അന്തര്‍ദേശീയ തലത്തിലുള്ള സുഹൃദ് രാജ്യങ്ങളുമായി ചേര്‍ന്ന് ലൈഫ് സേവിംഗ് മെഷീനുകള്‍, വാക്‌സിന്‍, മറ്റു ഉപകരണങ്ങള്‍ ഏറ്റവും വേഗം എത്തിക്കുന്നതിനുളള സംവിധാനം ഏര്‍പ്പെടുത്തണമെന്നും സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മേയ് 5 നു പുറത്തുവന്ന കണക്കുകൾ പ്രകാരം റിക്കാർഡ് കോവിഡ് പോസിറ്റീവ് കേസുകളാണ് (400,000) ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിദിനം 10,000 പേര്‍ കോവിഡ് മൂലം മരണമടയുന്നു. റോഡുകളില്‍ ജനം മരിച്ചു വീഴാതിരിക്കണമെങ്കില്‍ വാക്‌സിനും ഓക്‌സിജനും പൊതുസ്ഥലങ്ങളില്‍ വിതരണം ചെയ്യേണ്ട അവസ്ഥയിലാണ് ഇന്ത്യയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഇന്ത്യക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന് യുഎസ് സെനറ്റര്‍മാര്‍
06:18 PM May 07, 2021 | Deepika.com