ന്യൂ യോർക്ക്: മലങ്കര മാർത്തോമാ സഭയുടെ പരമോന്നതൻ ഡോ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിയുടെ വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.
ജനഹൃദയത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രഭാഷണപാടവം, നര്‍മപ്രധാനമായ ആവിഷ്കരണ ശൈലി, ആശയഗാംഭീര്യം എന്നിവയിൽ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അപൂര്‍വമായ വരപ്രസാദത്താല്‍ അനുഗൃഹീതനായിരുന്നു. ഈ മേഖലയില്‍ അദ്ദേഹത്തിനു പകരക്കാരനായി മറ്റൊരാളില്ലെന്നുതന്നെ പറയാം. എക്കാലവും നൂതന ആശയങ്ങളെ സ്വയംവരിക്കുന്ന അദ്ദേഹം ഏതു സദസിനെയും അസാധാരണായ വാക്ചാതുര്യംകൊണ്ട് കീഴടക്കിയിരുന്നു. ആധ്യാത്മിക മേഖലകളില്‍ മാത്രമല്ല, മതേതര സാംസ്കാരിക കൂട്ടായ്മകളില്‍ ഇത്രയേറെ ശ്രദ്ധേയനായ മറ്റൊരാള്‍ കേരളത്തില്തന്നെയുണ്ടായിരുന്നില്ല. തിരുമേനിയുടെ വേർപാട് ക്രിസ്ത്യൻ സമൂഹത്തിനു മാത്രമല്ല കേരളത്തിലെ മൊത്തം ജനതക്കും തീരാ നഷ്ടമാണെന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അഡ്വൈസറി ചെയർമാൻ പ്രഫ. ഫിലിപ്പ് തോമസ് സിപിഎ (ഡാളസ് ) അഭിപ്രായപ്പെട്ടു.
നര്‍മം വിതറുന്ന വാക്കുകള്‍ സംഭാഷണങ്ങളിലും പ്രഭാഷണങ്ങളിലും സ്വാഭാവികമായും പ്രസാദം വാരി വിതറിയ ആചാര്യ ശ്രഷ്ഠനായിരുന്നു ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനി. സഭയുടെ ഭരണരംഗത്തു ധീരവും സുദൃഢവുമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ പാടവം ഏറെ പ്രശംസ പിടിച്ചുപറ്റി എന്നതിലുപരി ജാതി മത വ്യത്യാസം കൂടാതെ കേരളത്തലെ ജന ഹൃദയങ്ങളിൽ ആചാര്യ ശ്രഷ്ഠനായി സ്ഥാനം പിടിച്ചു പറ്റിയ മഹാ വ്യക്തിത്വത്തിന്‍റെ ഉടമ ആയിരുന്നുവെന്നു പ്രസിഡന്‍റ് എബി മക്കപ്പുഴ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിയുടെ വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു
05:10 PM May 07, 2021 | Deepika.com