കൽപ്പറ്റ: അജൈവ മാലിന്യ നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലീൻ കേരള കന്പനി ജനുവരി മുതൽ ഒക്ടോബർ വരെ ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് നീക്കം ചെയ്തത് 1190 ടണ്‍ അജൈവ മാലിന്യം. 1042 ടണ്‍ തരം തിരിക്കാത്തതും 148 ടണ്‍ തരം തിരിച്ചതുമായ അജൈവ മാലിന്യമാണ് നീക്കം ചെയ്തത്. തരം തിരിച്ച അജൈവ മാലിന്യം ക്ലീൻ കേരള കന്പനിക്ക് നൽകിയതിലൂടെ ജില്ലയിൽ ഹരിത കർമ്മ സേന 10,11,955 രൂപ നേടി.
ഏറ്റവും കൂടുതൽ തരം തിരിച്ച മാലിന്യം നൽകിയത് പുൽപ്പള്ളി പഞ്ചായത്താണ്. 33.36 ടണ്‍ മാലിന്യമാണ് പുൽപ്പള്ളിയിൽ നിന്ന് നീക്കം ചെയ്തത്. ഏറ്റവും കുറവ് വെങ്ങപ്പള്ളി പഞ്ചായത്താണ്.
1180 കിലോഗ്രാമാണ് ഇവിടെ നിന്നും നീക്കം ചെയ്തത്. തരം തിരിക്കാത്ത മാലിന്യം എറ്റവും കൂടുതൽ ശേഖരിച്ചത് അന്പലവയൽ പഞ്ചായത്തിൽ നിന്നും കുറവ് കോട്ടത്തറ പഞ്ചായത്തിൽ നിന്നുമാണ്. യഥാക്രമം 188 ടണ്‍, 11 ടണ്‍ മാലിന്യങ്ങളാണ് ഇവിടങ്ങളിൽ നിന്നും ശേഖരിച്ചത്.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ സെക്ടറുകളാക്കി തിരിച്ച് കൃത്യമായ ഷെഡ്യൂൾ പ്രകാരമാണ് ക്ലീൻ കേരള കന്പനി ഇനി മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് അജൈവ മാലിന്യ ശേഖരണം നടത്തുക.
ഇതു പ്രകാരം സെക്ടർ ഒന്നിൽ ഉൾപ്പെടുന്ന മാനന്തവാടി, ബത്തേരി നഗരസഭകൾ, ബത്തേരി ബ്ലോക്ക് എന്നിവിടങ്ങളിൽ നിന്നും മാസത്തിലെ ആദ്യ ആഴ്ചയിലും സെക്ടർ രണ്ടിൽ ഉൾപ്പെടുന്ന മാനന്തവാടി ബ്ലോക്കിൽ നിന്ന് രണ്ടാമത്തെ ആഴ്ചയിലും സെക്ടർ മൂന്നിൽ ഉൾപ്പെടുന്ന പനമരം ബ്ലോക്കിൽ നിന്ന് മൂന്നാമത്തെ ആഴ്ചയിലും സെക്ടർ നാലിൽ ഉൾപ്പെടുന്ന കൽപ്പറ്റ ബ്ലോക്കിൽ നിന്ന് നാലാമത്തെ ആഴ്ചയിലുമായിട്ടാണ് ക്ലീൻ കേരള കന്പനി അജൈവ മാലിന്യശേഖരണം നടത്തുക.
ഷെഡ്യൂൾ പ്രകാരം നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തിന് മുൻപോ ശേഷമോ ഏതൊരു തദ്ദേശസ്ഥാപനത്തിനും അടിയന്തിരമായി മാലിന്യ നീക്കം നടത്തേണ്ട തുണ്ടെങ്കിൽ കന്പനിയെ അറിയിക്കുന്ന പക്ഷം അവ നീക്കം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുമായി ഏകോപനത്തിലൂടെയാണ് ക്ലീൻ കേരള കന്പനി ജില്ലയിലെ അജൈവ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നടത്തുന്നത്.
ജില്ലയിൽ നിന്നും നീക്കിയത് 1190 ടണ്‍ അജൈവ മാലിന്യം
12:17 AM Nov 24, 2022 | Deepika.com