കേളകം: മാനന്തവാടി -മട്ടന്നൂർ വിമാനത്താവള റോഡ് നാലുവരി പാതയായി നിർമിക്കുന്നതിനെതിരായി താൻ പ്രവർത്തിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സണ്ണി ജോസഫ് എംഎൽഎ. ഇക്കാര്യത്തിൽ യാതൊരു നിർദേശവും അപേക്ഷയും വാക്കാലോ, രേഖാമൂലമോ സർക്കാരിലോ ഒരിക്കലും ഉന്നയിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവള റോഡിന്റെ നാലുവരിപ്പാതയുടെ അലൈൻമെന്റ് കണ്ണൂർ കളക്ടറുടെ സാന്നിധ്യത്തിലും പിന്നീട് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികളെയും സംഘടന പ്രതിനിധികളെയും ബോധിപ്പിച്ചും തത്വത്തിൽ അംഗീകാരം നൽകിയിരുന്നതാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായും ആശാസ്ത്രീയമായും 24മീറ്ററിൽ അധികരിച്ചും കല്ലുകൾ സ്ഥാപിച്ചപ്പോഴാണ് വ്യാപാരികളും സ്ഥല ഉടമകളും കെട്ടിട ഉടമകളും ഉൾപ്പെടെയുള്ളവർ പരാതികൾ ഉന്നയിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തിൽ കാണിച്ചാർ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗങ്ങളിൽ താൻ പങ്കെടുക്കുകയും പരാതികൾ കേട്ടതിനു ശേഷം കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. പേരാവൂരിലും കേളകത്തും ബൈപ്പാസ് റോഡുകൾ വരുന്നു എന്നത് ആശ്വാസകരമാണ്. എന്നാല്‍ ബൈപാസ് റോഡുകളില്ലാത്ത കാണിച്ചാറിലും കൊട്ടിയൂരിലും ഉയർന്ന ആശങ്കകൾ കേൾക്കുകയും പരിഹാര നടപടികള്‍ സ്വീകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെങ്കിലും ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും രണ്ട് സ്ഥലങ്ങളിലും ഉണ്ടായിട്ടില്ല. രണ്ടു സ്ഥലങ്ങളിലെ യോഗങ്ങളിലും സംസാരിച്ചപ്പോൾ അവിടെ പരാതിക്കാരുടെ നിലപാടുകളോട് പൂര്‍ണമായും യോജിക്കുവാന്‍ കഴിയുകയില്ല എന്നാണ് താൻ വ്യക്തമാക്കിയിട്ടുള്ളതെന്നും എന്നാൽ നാലു വരിപ്പാതയ്ക്ക് എതിരാണ് എന്ന് ചിലര്‍ ബോധപൂർവം പ്രചരിപ്പിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
നാലുവരിപ്പാതയ്ക്ക് എതിരാണെന്ന ആരോപണം അടിസ്ഥാനരഹിതം: സണ്ണി ജോസഫ് എംഎൽഎ
12:38 AM Nov 23, 2022 | Deepika.com