കൽപ്പറ്റ: ജില്ലയിലെ കാർബണ്‍ തുലിത കോഫി പാർക്കുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഓഷിൻ കോണ്‍ഫറൻസ് ഹാളിൽ ജില്ലയിലെ വ്യവസായികളുമായുള്ള മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തിൽ 20 ഏക്കറിലാണ് കോഫി പാർക്ക് തുടങ്ങുക. ഗതാഗത സംവിധാനങ്ങളുടെ വിപുലീകരണം ഉൾപ്പെടെ വ്യവസായ സംരഭകർക്കുള്ള സൗകര്യം സർക്കാർ
ഉറപ്പാക്കും. തോട്ടം ഭൂമിയിൽ അഞ്ച് ശതമാനം കാർഷികാധിഷ്ഠിത വ്യവസായത്തിനു ഉപയോഗപ്പെടുത്തുന്നതിനു അനുമതിയുണ്ട്. ഇത് പ്രയോജനപ്പെടുത്താൻ തോട്ടം ഉടമകൾ സന്നദ്ധരാകണം. ഒരു ലക്ഷം സംരംഭങ്ങളുടെ പട്ടികയിൽ ഏകദേശം 25 ശതമാനം വനിതകളുടേതാണ്. മൂല്യവർധിത ഉത്പന്ന നിർമാണം നടത്തുന്നതടക്കം വ്യവസായ യൂണിറ്റുകൾ സ്ത്രീ ശക്തീകരണത്തിന്റെ നേരടയാളങ്ങളാണ്.
രാജ്യത്തു ആദ്യമായി പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിച്ചത് കേരളത്തിലാണ്. വ്യവസായ പുരോഗതിക്കായി റവന്യൂ, വനം, വ്യവസായ വകുപ്പുകൾ ഏകജാലക സംവിധാനം നടപ്പാക്കും. തോട്ടം മേഖലയിലെ തൊഴിലാളികളുടെ ലയങ്ങളുടെ നവീകരണത്തിന് പത്ത് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ടൂറിസം വ്യവസായമായി പ്രഖ്യാപിക്കുക, ഗതാഗത രംഗത്തെ വെല്ലുവിളികൾ പരിഹരിക്കുക, വൈദ്യുതി നിരക്ക് ഏകീകരിക്കുക, മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പെടെ സ്ഥാപനങ്ങളിൽനിന്നുള്ള ലൈസൻസുകളുടെ കാലവാധി ദീർഘിപ്പിക്കുക, ടെക്നോളജി ടൂറിസം പ്രോത്സാഹിപ്പിക്കുക, കാർഷികോത്പന്ന കയറ്റുമതിയിലെ വെല്ലുവിളികൾക്കു പരിഹാരം കാണുക തുടങ്ങിയ നിർദേശങ്ങൾ മുഖാമുഖത്തിൽ ഉയർന്നു.
വ്യവസായ-വാണിജ്യ ഡയറക്ടർ എസ്. ഹരികിഷോർ, കെഎസ്ഐഡിസി ജനറൽ മാനേജർ ജി. അശോക് ലാൽ, കിൻഫ്ര ജനറൽ മാനേജർ സന്തോഷ് കോശി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസിയാമ്മ സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.
കാർബണ്‍ തുലിത കോഫി പാർക്ക്: നടപടികൾ വേഗത്തിലാക്കുമെന്നു വ്യവസായ മന്ത്രി
11:45 PM Nov 22, 2022 | Deepika.com