ന്യൂയോര്‍ക്ക് : കോവിഡ് മഹാമാരിയെ നേരിടുന്നതിന് ഇന്ത്യാഗവണ്‍മെന്‍റിനെ സഹായിക്കുന്നതിനായി 10 മില്യണ്‍ ഡോളര്‍ മാസ്റ്റര്‍ കാര്‍ഡ് നല്‍കും. പ്രസിഡന്‍റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഇന്ത്യന്‍ അമേരിക്കന്‍ അജയ് എസ്. ബങ്ക ഏപ്രില്‍ 27നാണ് സഹായധനം പ്രഖ്യാപിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യം കോവിഡ് മഹാമാരിയുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. ഈ അടിയന്തരഘട്ടത്തില്‍ ഇന്ത്യയെ സഹായിക്കുന്നതിനാണ് മാസ്റ്റര്‍ കാര്‍ഡിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സഹായധനം പ്രഖ്യാപിച്ചത്. പോര്‍ട്ടബിൾ ഹോസ്പിറ്റല്‍, ആശുപത്രികളിലെ കിടക്ക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കാണ് ഈ തുക നല്‍കിയിരിക്കുന്നതെന്ന് അജയ് എസ്. ബങ്ക പറഞ്ഞു. ഇതിനുപുറമെ 1000 ഓക്‌സിജന്‍ ജനറേറ്റേഴ്‌സ് ഇന്ത്യയിലേക്ക് അയക്കുന്നതിനുള്ള ഫണ്ടും നല്‍കും. ലോക്കല്‍ ചാരിറ്റി സംഘടനകള്‍ക്ക് നേരിട്ടാണ് തുക വിഭജിച്ചു നല്‍കുകയെന്നും സിഇഒ പറഞ്ഞു.
മാസ്റ്റർ കാർഡ് ജീവനക്കാരായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടേയും കോവിഡ് സംബന്ധമായ എല്ലാ ചെലവുകളും കമ്പനി വഹിക്കുമെന്നും അജയ് എസ്. ബങ്ക കൂട്ടിചേർത്തു.
ഇന്ത്യയും അമേരിക്കയും ഇതിന് മുമ്പും അടിയന്തര ഘട്ടത്തില്‍ പരസ്പരം സഹകരിച്ചിട്ടുണ്ടെന്ന് മുന്‍ അമേരിക്കന്‍ അംബാസഡറും, മാസ്റ്റര്‍ കാര്‍ഡ് ജനറല്‍ കോണ്‍സലുമായ റിച്ചാര്‍ഡ് വര്‍മ പറഞ്ഞു. മാസ്റ്റര്‍ കാര്‍ഡിന്‍റെ സമയോചിതമായ സഹകരണത്തിന് പ്രത്യേകം നന്ദിയുണ്ടെന്ന് ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ പ്രിന്‍സിപ്പല്‍ സയന്‍റിഫിക്ക് അഡ്വൈസർ പ്രഫ. കെ.വിജയ് രാഘവന്‍ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഇന്ത്യയ്ക്ക് മാസ്റ്റർ കാർഡിന്‍റെ 10 മില്യൺ ഡോളർ
07:24 PM Apr 30, 2021 | Deepika.com