കുവൈറ്റ് സിറ്റി : കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗത വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഉൗർജിതമാക്കി ആരോഗ്യ മന്ത്രാലയം. പ്രതിരോധ കുത്തിവയ്പ്പുകളുടെ നിരക്ക് ഇരട്ടിയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മൊബൈൽ യൂണിറ്റുകളും കൂടുതൽ കുത്തിവയ്പ് കേന്ദ്രങ്ങളും തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
750,000 പേർക്ക് ഇതുവരെ വാക്സിനേഷൻ നൽകിയതായും, എപ്രിൽ, മെയ് മാസങ്ങളിൽ ഈ നിരക്ക് വർധിക്കുമെന്നും ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണം വർധിപ്പിക്കുവാനായി നിരവധി സർക്കാർ ഏജൻസികളുമായും ആരോഗ്യ വിദഗ്ദരുമായും നിരന്തരം സന്പർക്കത്തിലാണ്.
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ലിങ്ക് വഴി രജിസ്റ്റർ ചെയ്യുന്നവരിൽനിന്ന് മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുത്താണ് വാക്സിൻ നൽകുന്നത്. വാക്സിനേഷന് അപ്പോയിൻറ്മെൻറ് എടുത്തവർക്ക് മൊബൈൽ ഫോണിലേക്ക് ബാർകോഡ് അയക്കും. ഇത് പരിശോധിച്ചാണ് വാക്സിനേഷന് പ്രവേശിപ്പിക്കുന്നത്. ഒരാൾക്ക് രണ്ടു ഡോസ് ആണ് എടുക്കേണ്ടത്. ആദ്യ ഡോസ് എടുത്തുകഴിഞ്ഞാൽ ഹെൽത്ത് കാർഡ് നൽകും. കൂടാതെ രണ്ടാമത്തെ ഡോസിനുള്ള തീയതി ഇതിൽ രേഖപ്പെടുത്തിയിരിക്കും. രണ്ടാമത്തെ ഡോസിനായി മൊബൈൽ ഫോണിലേക്ക് സന്ദേശം അയക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഏഴരലക്ഷം പേർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം
04:10 AM Apr 13, 2021 | Deepika.com