ദുബായ് : ദുബായിലെ നിരത്തുകളിൽ 2023 ഓടെ സ്വയ നിയന്ത്രിത വാഹനങ്ങൾ ഓടിത്തുടങ്ങും. ഗതാഗത മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലൂടെ 2030 ഓടെ 18 ബില്യണ്‍ ദിർഹം സാന്പത്തിക വരുമാനം സൃഷ്ട്ടിക്കുന്ന പദ്ധതിയാണ് ദുബായ് തയാറാക്കിയിരിക്കുന്നത്.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. 2030 ഓടെ 4000 ത്തോളം സ്വയ നിയന്ത്രിത വാഹനങ്ങൾ നിരത്തിൽ ഇറക്കാനാണ് ദുബായ് ലക്ഷ്യമിടുന്നത്. ജനറൽ മോട്ടോർസ് ക്രൂസ് ലീഗൽ എക്സിക്യൂട്ടീവ് ഡയറക്ടർ ജെഫ് ബ്ലെയ്ഷുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഷൈഖ് ഹംദാൻ ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയത്.
അമേരിക്കക്കുശേഷം സ്വയ നിയന്ത്രിത വാഹനങ്ങൾ നിരത്തിലിറക്കുന്ന ആദ്യ നഗരമാകും ദുബായ് എന്നും ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. 2030 ഓടെ ദുബായിലെ ഗതാഗതരംഗത്തു 25 ശതമാനം സ്വയ നിയന്ത്രിത വാഹനങ്ങളിലേക്കു മാറുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഗതാഗത രംഗത്ത് 900 മില്യണ്‍ ദിർഹം കുറവ് വരുത്തുന്നതിനും, പ്രകൃതി മലിനീകരണം 12 ശതമാനം കുറക്കുന്നതിലൂടെ 1.5 ബില്യണ്‍ ദിർഹം ലാഭിക്കുന്നതിനുമാണ് ദുബായ് പദ്ധതിയൊരുക്കുന്നത്. ഗതാഗത മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലൂടെ 18 ബില്യണ്‍ ദിർഹം സാന്പത്തിക വരുമാനം വർധിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നതായി ഷെയ്ഖ് ഹംദാൻ അറിയിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ദുബായിലെ നിരത്തുകളിൽ സ്വയ നിയന്ത്രിത വാഹനങ്ങൾ ഓടിത്തുടങ്ങും
12:13 AM Apr 13, 2021 | Deepika.com