"മനുഷ്യനെ കൊലക്ക് കൊടുത്താകരുത് രാഷ്ട്രീയം'

04:39 PM Apr 09, 2021 | Deepika.com
കുവൈറ്റ് സിറ്റി : രാഷ്ട്രീയം മനുഷ്യനെ കൊലക്ക് കൊടുത്താകുന്നത് അത്യന്തം അപലപനീയവും കിരാതവുമാണെന്ന് റിസാല സ്റ്റഡി സര്‍ക്കിള്‍ അഭിപ്രായപ്പെട്ടു. പുല്ലൂക്കരയില്‍ ഒരു യുവാവ് കൂടി രാഷ്ട്രീയ തിമിരം ബാധിച്ച നാരാധന്മാരാല്‍ കൊലചെയ്യപ്പെട്ടിരിക്കുന്നു. ഇത് അബദ്ധത്തില്‍ സംഭവിച്ചതാകാന്‍ ഒരു നിലയ്ക്കും തരമില്ലെന്ന് ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ പറഞ്ഞു.

കത്തിയും ബോംബും കൈവശം കരുതി ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് പുല്ലൂക്കരയിലേത്. മനുഷ്യജീവന് വില കല്‍പിക്കാത്ത ഏത് ആശയവും പ്രതിലോമകരമാണ്. പുല്ലൂക്കരയില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമല്ല എന്ന തരത്തില്‍ ഇടതുപക്ഷം വിശദീകരിക്കുന്നത്, രാഷ്ട്രീയത്തിന്‍റെ പേരില്‍ നടക്കുന്ന കൊലപാതകത്തെ മഹത്വവത്കരിക്കുന്നതിന് തുല്യമാണ്. ആളുമാറി നടന്ന കൊലയില്‍ ലക്ഷ്യം വച്ചവരല്ല ഇരയായത് എന്നതു കൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ അത്ര നിഷ്‌കളങ്കമല്ല എന്നു വേണം കരുതാന്‍. കേരളത്തില്‍ ഇത്തരം കൊലപാതകം ആവര്‍ത്തിക്കുന്നതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒഴിഞ്ഞു മാറാനാകില്ലെന്നും ആര്‍ എസ് സി അഭിപ്രായപെട്ടു.

പുല്ലൂക്കര സംഭവം അവസാനത്തേതാകണം. ഇനിയൊരു ജീവനും പൊലിഞ്ഞ് പോകരുത്. പുല്ലൂക്കര കൊലപാതകത്തില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികള്‍ ആരായിരുന്നാലും അവര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും ആര്‍ എസ് സി ആവശ്യപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ