കുവൈറ്റ് സിറ്റി : റഷ്യൻ നിർമിത സ്പുട്നിക് വാക്സിൻ രാജ്യത്ത് ഉപയോഗിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വാക്സിന്റെ സുരക്ഷ വിലയിരുത്തുകയും നിർമ്മാണത്തിന്റെ ഗുണനിലവാരത്തോടൊപ്പം ശാസ്ത്രീയ വിവരങ്ങൾ അവലോകനം ചെയ്ത് വാക്സിന്റെ ഗുണനിലവാരവും പരിശോധിച്ച ശേഷമാണ് കൊറോണ വാക്സിനേഷൻ കമ്മിറ്റി രാജ്യത്ത് വാക്സിനുകൾക്ക് അനുമതി നൽകുന്നത്.
ക്ലിനിക്കൽ പരീക്ഷണങ്ങൾ ശാസ്ത്രീയമായി തെളിയിക്കുന്ന രീതിയിൽ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിൽ മന്ത്രാലയം വാക്സിനുകൾ ഇറക്കുമതി ചെയ്യില്ലെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ ഗൾഫ് രാജ്യങ്ങളായ ബഹ്റിൻ , ഒമാൻ എന്നീ രാജ്യങ്ങൾ സ്പുട്നിക് വിക്ക് അംഗീകാരം നൽകിയിരുന്നു. റഷ്യൻ ഫെഡറേഷന്റെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഗമാലയ നാഷണൽ സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് സ്പുട്നിക് വാക്സിൻ നിർമ്മിക്കുന്നത്. രണ്ട് മാസത്തിൽ താഴെയുള്ള പരിശോധനകൾ മാത്രമാണ് വാക്സിൻ നടത്തിയിട്ടുള്ളത്. തിടുക്കത്തിലുള്ള റഷ്യയുടെ വാക്സിൻ ഉൽപാദനത്തിൽ ചില ആരോഗ്യ വിദഗ്ദ്ധർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ
സ്പുട്നിക് വാക്സിൻ ഇറക്കുമതി ചെയ്യില്ലെന്ന് ആരോഗ്യ മന്ത്രാലയം
11:30 PM Apr 07, 2021 | Deepika.com