അബുദാബി: റംസാൻ ക്ഷേമ പദ്ധതികളുമായി ലുലു ഗ്രൂപ്പ്. പഠനത്തിൽ മികവുതെളിയിച്ച നിർധന വിദ്യാർഥികൾക്കുള്ള സഹായവും അവശ്യ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന റംസാൻ കിറ്റ് പദ്ധതിയുമാണ് ലുലു ഗ്രൂപ്പ് നടപ്പാക്കുന്നത്. അബുദാബി ഖാലിദിയ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ പ്രഖ്യാപനം നടന്നു.
അബുദാബി യൂണിവേഴ്സിറ്റിയുടെ ’ഇഖ്റാ’ ക്യാന്പയിനിലൂടെയാണ് എമിറേറ്റ്സ് റെഡ് ക്രെസന്റുമായി ചേർന്ന് ലുലു ഗ്രൂപ്പ് വിദ്യാഭ്യാസ സഹായം ലഭ്യമാക്കുക. ലുലുവിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവർക്ക് പദ്ധതിയിലേക്ക് 2 ദിർഹം സംഭാവനയായി നൽകാം. ഇത്തരത്തിൽ സ്വരൂപിക്കുന്ന പണം നിർധന വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്കായി ഉപയോഗിക്കും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ അബുദാബി യൂണിവേഴ്സിറ്റി ചാൻസലർ പ്രഫ. വഖാർ അഹമ്മദ്, ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപവാല, എമിറേറ്റ്സ് റെഡ്ക്രെസന്റ് സപ്പോർട്ട് സർവീസ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി മുഹമ്മദ് യൂസഫ് അൽ ഫാഹിം എന്നിവർ ഒപ്പുവച്ചു.
റംസാൻ ഷോപ്പിംഗ് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ റംസാൻ കിറ്റ് പദ്ധതിക്ക് തുടക്കമായത്. ആവശ്യസാധനങ്ങൾ ഉൾക്കൊള്ളുന്ന 120, 85 ദിർഹത്തിന്റെ കിറ്റുകളാണ് പുറത്തിറക്കിയത്. അരി, പാൽപ്പൊടി, എണ്ണ തുടങ്ങിയ ഉൽപന്നങ്ങളെല്ലാം വിപണി വിലയിലും കുറച്ചാണ് കിറ്റിൽ ലഭ്യമാക്കിയിരിക്കുന്നത്. ഹൈപ്പർമാർക്കറ്റുകളിൽ നേരിട്ടെത്തിയും ഓണ്‍ലൈനായും കിറ്റ് വാങ്ങാം. റംസാൻ മാസം ഗാർഹിക ഭക്ഷ്യ ഉൽപന്നങ്ങളുടെ ലഭ്യത കുറഞ്ഞ വിലയ്ക്ക് ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി പറഞ്ഞു.
റിപ്പോർട്ട്: അനിൽ സി ഇടിക്കുള
പഠനത്തിൽ മികവുതെളിയിച്ച നിർധന വിദ്യാർഥികൾക്ക് സഹായവുമായി ലുലു ഗ്രൂപ്പ്
11:28 PM Apr 06, 2021 | Deepika.com