അബുദാബി : യുഎഇയിൽ റംസാൻ പ്രമാണിച്ച് 30,000ത്തിലേറെ ഉൽപന്നങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള 894 ഔട്ട്ലെറ്റുകളിൽ 25 മുതൽ 75 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൽ ലഭ്യമാകുമെന്നാണ് സാന്പത്തിക മന്ത്രാലയം അറിയിച്ചത്.
ഏപ്രിൽ 13 മുതലാണ് വിലക്കുറവ് പ്രാബല്യത്തിൽ വരുന്നത്. വിവിധ എമിറേറ്റുകളിലെ ഉപഭോക്തൃ സഹകരണ സംഘങ്ങൾ, സൂപ്പർ, ഹൈപ്പർമാർക്കറ്റുകൾ എന്നിവയുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനമെന്ന് സാന്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടർ മർവാൻ അൽ സബൂസി പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ തിരക്കു കുറയ്ക്കുന്നതിനു ഓണ്‍ലൈൻ ഷോപ്പിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മർവാൻ പറഞ്ഞു. അവശ്യസാധനങ്ങൾ ഉൾപ്പെടുത്തി 50, 140 ദിർഹം വിലയുള്ള റംസാൻ കിറ്റും സജ്ജമാക്കിയിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങൾ കർശന കോവിഡ് സുരക്ഷാ വ്യവസ്ഥകൾ പാലിച്ചുകൊണ്ടാവണം പ്രവർത്തിക്കേണ്ടതെന്നും മന്ത്രാലയം അറിയിച്ചു. റംസാൻ വിപണിയിലെ വിലവർധന തടയാൻ അധികൃതരുടെ പരിശോധനയുണ്ടാകും. പരസ്യപ്പെടുത്തിയ വിലയിൽ വിൽപന നടത്തുക, ഉപഭോക്താവിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ഉൽപന്നങ്ങൾ നൽകുക തുടങ്ങിയവയാണ് നിർദേശങ്ങൾ. നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് 8001 222 എന്ന നന്പറിൽ അറിയിക്കാം.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
റംസാൻ പ്രമാണിച്ച് യുഎഇയിൽ മുപ്പതിനായിരത്തിലേറെ ഉൽപന്നങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചു
11:26 PM Apr 06, 2021 | Deepika.com